വടകര: തെരുവില്‍ ആരവം മുഴക്കി യുവത. കെ.കെ.ശൈലജയുടെ വിജയത്തിനായി വടകരയില്‍ യുവാക്കളുടെ മഹാറാലി സംഘടിപ്പിച്ചു. കെ.കെ.ശൈലജയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് നടന്ന റാലി യുവാക്കളുടെ മഹാപ്രവാഹമായി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആയിരങ്ങള്‍ അണിചേര്‍ന്ന യുവജനറാലി വടകര നഗരത്തെ വീര്‍പ്പുമുട്ടിച്ചു. അഞ്ച് വിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മഹാറാലി യുവജന പ്രവാഹമായി മാറി. യുവതയുടെ മുന്നേറ്റം കാണാന്‍ പാതയോരങ്ങളില്‍ വന്‍ ജനാവലി ഇടംപിടിച്ചു.
ഇടത് പക്ഷയുവജനപ്രസ്ഥാനങ്ങളുടെ സംയുക്ത റാലി വടകരയില്‍ എല്‍ഡിഎഫിന്റെ കരുത്ത് വിളിച്ചോതുന്നതായി. കേരളത്തിന്റെ ടീച്ചറമ്മ ഇനി വടകരക്ക് സ്വന്തം എന്ന് റാലിയില്‍ മുദ്രാവാക്യങ്ങളായി. കടത്തനാട് എന്ന ഇടതുകോട്ട തിരിച്ചുപിടിച്ച് ശൈലജക്ക് ചരിത്ര ഭൂരിപക്ഷം സമ്മാനിക്കുമെന്നു റാലിയില്‍ മുഴങ്ങി. തുടര്‍ന്ന് പുതിയ സ്റ്റാന്റില്‍ നടന്ന പരിപാടി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് എൽ ജി ലിജീഷ്, ആർവൈജെഡി സംസ്ഥാന സെക്രട്ടറി പ്രബീഷ് ആദിയൂർ, ബിനീഷ് പുതുപ്പണം, വിമീഷ് മണിയൂർ, ഷമീർ പയ്യനങ്ങാടി, കെ വി രജീഷ്, രതീഷ് പയ്യോളി, വള്ളിൽ ശ്രീജിത്ത്, ജൂലേഷ് തുടങ്ങിയവർ സംസാരിച്ചു.