വടകര: നിക്ഷേപകരെ വട്ടം കറക്കുന്ന സ്ഥാപന ഉടമക്കെതിരെ പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി രംഗത്ത്. ഉടമയുടെ സ്വത്ത് പിടിച്ചെടുത്ത് നിക്ഷേപകര്‍ക്ക് തിരികെ നല്കി ഇവരെ ആത്മഹത്യയുടെ വക്കില്‍ നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പോളോ ജ്വല്ലറി ഉടമയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മോഹന വാഗ്ദാനങ്ങള്‍ നല്കി നൂറുകണക്കിനാളുകളില്‍ നിന്നു ഭീമമായ സംഖ്യ നിക്ഷേപമായി സ്വീകരിച്ച് യാതൊരു മുന്നറിയിപ്പും ഇല്ലാതെ രണ്ടു വര്‍ഷമായി അപ്പോളോ ജ്വല്ലറി എന്ന സ്ഥാപനം അടച്ചു പൂട്ടിയതായി ഭാരവാഹികള്‍ പറഞ്ഞു. നിക്ഷേപകരെ സംരക്ഷിക്കാന്‍ വടകര താലൂക്ക് വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആക്ഷന്‍ കമ്മറ്റിക്ക് രൂപം നല്‍കിയത്. വടകര താലൂക്കില്‍ മാത്രം നാല്പതോളം പേര്‍ക്ക് ആറു കോടിയോളം രൂപ കിട്ടാനുണ്ടെന്ന് ഇവര്‍ പറഞ്ഞു. സമരത്തിന്റെ ആദ്യപടിയായി ഉടമകളില്‍ ഒരാളുടെ മേമുണ്ടയിലെ വീട്ടിലേക്ക് മാര്‍ച്ച് ഒന്നിന് മാര്‍ച്ച് നടത്താനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം.
പലപ്പോഴായി രണ്ടു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ കിട്ടാനുണ്ട്. ഉടമകളുമായി ബന്ധപ്പെട്ടെങ്കിലും പണം നല്കാന് തയ്യാറാവുന്നില്ല. ഒരു വക്കീലിനെ ചുമതലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും കാര്യം നടന്നില്ല. സ്ഥലം വിറ്റു കിട്ടിയ പണവും മക്കളുടെ കല്യാണത്തിന് ഉപയോഗിക്കാന്‍ കരുതിയ പണവുമൊക്കെയാണ് പലരും ജ്വല്ലറിയില്‍ നിക്ഷേപിച്ചത്. ഇവരൊക്കെയാണ് കബളിപ്പിക്കപ്പെട്ടത്. സ്ഥാപന ഉടമകളാവട്ടെ നാട്ടിലും വിദേശത്തുമായി കഴിയുകയാണ്. നിക്ഷേപിച്ച പണം തിരികെ കിട്ടുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായാണ് ഉടമകളില്‍ ഒരാളുടെ മേമുണ്ടയിലെ വീട്ടിലേക്ക് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച് നടത്തുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ വാട്സാപ്പ് കൂട്ടായ്മ പ്രസിഡന്റ് കെഎന്‍എ അമീര്‍, ജനറല്‍ സെക്രട്ടറി പി.കെ.ഫിര്‍ദൗസ്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അല്‍ത്താഫ് മര്‍വ, പനോളി അമ്മദ്, കെ.പി.മുഹമ്മദലി, അന്ന റഷീദ്, ഫിര്‍ദൗസ്, ജുമൈന എന്നിവര്‍ പങ്കെടുത്തു.