
വടകര: വടകരയുടെ ഹൃദയത്തിലിടം നേടിയ ഗായകന്‍ കൃഷ്ണദാസ് ഓര്‍മയായിട്ട് ഒരു ദശകം. തെളിഞ്ഞ ഓര്‍മകളുടെ തിരുമധുരവുമായി സഹൃദയര്‍ക്കു വേണ്ടി സുഹൃദ് സംഘം
ടൗണ്‍ഹാളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
അനുസ്മരണ സദസ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കേരളീയ സമൂഹത്തിനും കൃഷ്ണദാസിന്റ പാട്ടുകള്‍ വലിയ മൂലധനമായിരുന്നുവെന്നും ഇത് തിരിച്ചറിയാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വി.ടി. മുരളി അധ്യക്ഷനായി. സക്കീര്‍ കോഹിനൂര്‍ സ്വാഗതം പറഞ്ഞു.
രാവിലെ നടന്ന സാംസ്‌കാരിക സദസില്‍ വി.ടി. മുരളി, സിബില സദാനന്ദന്‍, ഫിറോസ് ബാബു, അശോകന്‍ ഒഞ്ചിയം, വേണു മണ്ടോടി, ജയന്‍ നാരായണ നഗരം, ഗോപാലകൃഷ്ണന്‍,
പ്രസന്ന, ഉമ്മര്‍ കണ്ണൂര്‍, എഞ്ചിനിയര്‍ അബ്ദറഹ്‌മാന്‍, പി. ഹരീന്ദ്രനാഥ്, തയ്യുള്ളതില്‍ രാജന്‍, കെ.പി. ദിനേശന്‍ തുടങ്ങിയവര്‍ കൃഷ്ണദാസിന്റെ സംഗീത ജീവിതത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചു. രാജന്‍ ചെറുവാട്ട് അധ്യക്ഷനായി.
‘കടത്തനാടിന്റെ പാട്ട് വഴികള്‍ ‘ എന്ന വിഷയത്തില്‍ പ്രൊഫ. രാജേന്ദ്രന്‍ എടത്തുംകര സംസാരിച്ചു. കടത്തനാടിന്റെ സംഗീത സംസ്‌കാരത്തില്‍ കെ.കെ. കൃഷ്ണദാസിന്റെ സ്ഥാനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
മാപ്പിള സംഗീതം – ചരിത്രം വര്‍ത്തമാനം എന്ന വിഷയത്തില്‍ ഫൈസല്‍ എളേറ്റില്‍ സംസാരിച്ചു. വടകര കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ മാപ്പിളപ്പാട്ട് രംഗത്ത് നടത്തിയ
സംഭാവനകള്‍ കൂടുതല്‍ പഠന വിഷയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വൈകീട്ട് കണ്ണിമാവിന്‍ചോട്ടില്‍ എന്ന പേരില്‍ വി.ടി. മുരളിയുടെ നേതൃത്വത്തില്‍ കൃഷ്ണദാസിന്റെ ഇഷ്ടഗാനങ്ങളുടെ അവതരണം നടന്നു. സിബില സദാനന്ദന്‍, ശ്രീലത, ജയന്‍നാരായണ നഗരം, പ്രബിത, സക്കീര്‍ തുടങ്ങിയവര്‍ പാട്ടുകള്‍ അവതരിപ്പിച്ചു.
ടി. രാധാകൃഷ്ണന്‍, സനല്‍ ദിവാകര്‍, പ്രശാന്തി പറമ്പത്ത്, സജീവന്‍ ചോറോട് എന്നിവര്‍ സംസാരിച്ചു.
















