കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആവര്‍ത്തിക്കുകയാണ് ഇ പി ജയരാജന്. ബിജെപി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. കാര്യങ്ങള്‍ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേര്‍ന്നുവെന്നും ഇപി വിമര്‍ശിച്ചു. ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്നും തൃശ്ശൂരിലോ ദില്ലിയിലോ വെച്ച് ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും ഇ പി ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് ഇ പി ജയരാജന് പറഞ്ഞു. ഗള്‍ഫില്‍ വെച്ച് ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറയുന്നത്. താന്‍ ഗള്‍ഫില്‍ പോയിട്ട് വര്‍ഷങ്ങളായി എന്നും ഇ പി ജയരാജന് കൂട്ടിച്ചേര്‍ത്തു. എന്ത് തെളിവുണ്ടായിട്ടാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. താന്‍ വഴി ഗൂഢാലോചനക്കാര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയുമാണ്. തെരഞ്ഞെടുപ്പ് ദിവസം രാവിലെയുള്ള തന്റെ തുറന്നുപറച്ചിലില്‍ അസ്വാഭാവികതയില്ല. പ്രതിപക്ഷം അടക്കം പുറമറ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അത് ഒഴിവാക്കാനാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിന് കൊച്ചുമകന്റെ പിറന്നാൾ ദിവസമാണ് ജാവദേക്കര്‍ വീട്ടിലെത്തിയത്. ജാവദേക്കറുമായി ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് സംസാരിച്ചത്. രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. വീട്ടിലേക്ക് കടന്നുവന്നവരെ ഇറക്കിവിടുന്നത് തന്റെ രീതിയല്ലെന്നും ഇ.പി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമര്‍ശനം സ്വാഗതാര്‍ഹമാണെന്നും ഇപി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.