തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 മിനിറ്റ് മുതൽ അരമണിക്കൂർവരെ പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിൽ വൈദ്യുതി നിയന്ത്രണം വരും. വൈ
ദ്യുതി മുടങ്ങുന്ന വിവരം എസ്എംഎസ് മുഖേന അറിയിക്കും.
ഉപഭോഗം കൂടുന്നതിന് അനുസരിച്ച് ലോഡ് ഷെഡിങ്ങിലൂടെ പിടിച്ച് നിൽക്കാനാണ് കെഎസ്ഇബി ശ്രമം. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ ചേർന്ന കെഎസ്ഇബിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അ
നുമതി നൽകിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. യൂണിറ്റിന് പരമാവധി 10 രൂപയ്ക്ക്, ഡേ എഹെഡ് കണ്ടിജൻസി മാർക്കറ്റിൽ നിന്ന് ഹ്രസ്വകാല കരാർ വഴി വാങ്ങാനാണ് അനുമതി നൽകിയത്.
വേനൽച്ചൂട് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം കഴിഞ്ഞ 18ന് സർവകാല റിക്കാർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി.
വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നു
സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇബി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ആറ് മണി മുതൽ 11 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതൽ ഉള്ളത്. അതത് പ്രദേശത്തിൻ്റെ പ്രത്യേകതകൾക്കനുസരിച്ച് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക.
















