കണ്ണൂർ: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരിഓയിൽ ഒഴിച്ചു വികൃതമാക്കി. മുൻ മുഖ്യമന്ത്രി നായനാർ, സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളിലാണ് അജ്ഞാതർ കരിഓയിൽ ഒഴിച്ചത്. കോടിയേരിയുടെ സ്തൂപത്തിലെ ഗ്രാനൈറ്റിൽ തീർത്ത മുഖചിത്രം അക്രമികൾ വികൃതമാക്കി. മറ്റ് സ്തൂപങ്ങളുടെ പേര് എഴുതിയ ഭാഗങ്ങൾ അപ്പാടെ കരിയിൽ മുക്കി. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്.
സംഭവമറിഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് തുടങ്ങിയവർ സ്ഥലത്തെത്തി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആസൂത്രിത ആക്രമണമുണ്ടാക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും ആരും പ്രകോപിതരാവരുതെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് സ്ഥലത്തെി പരിശോധന നടത്തി. അക്രമികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.