
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയെ ചൊല്ലി നിയമസഭയില്‍ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇരുന്ന് പ്രതിഷേധിച്ചു. വിഡി സതീശൻ യാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായ കെ ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. സ്വര്‍ണക്കൊള്ള കേസില്‍
പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളില്‍ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ.ബാബു പറഞ്ഞു. ആചാര ലംഘനത്തിനു കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. സഭയിൽ നിസ്സഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.
ഹൈക്കോടതിക്കെതിരെയാണ് കെ.ബാബു പ്രതികരിച്ചതെന്നു നിയമമന്ത്രി പി.രാജീവ്
പറഞ്ഞു. ഹൈക്കോടതി മേല്‍നോട്ടത്തിലാണ് അന്വേഷണം. തന്ത്രി പ്രതിയാണോ അല്ലയോ എന്നതില്‍ സര്‍ക്കാരിന് അഭിപ്രായമില്ല. കാരണം, അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ മേല്‍നോട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിക്കുന്നില്ല. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും
പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.
മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തന്ത്രിക്ക് നിയമപരമായി ഒരു പ്രത്യേകതയുമില്ല. തന്ത്രിക്ക് 2 വക്കീലന്‍മാര്‍ സഭയ്ക്ക് പുറത്തുണ്ട്. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുന്‍നിര്‍ത്തി തെരുവില്‍ ഇറങ്ങാനുള്ള സുവര്‍ണ അവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.
















