ആയഞ്ചേരി: കേരളത്തിൽ 23-24 സാമ്പത്തിക വർഷം രണ്ട്നിയോജകമണ്ഡലങ്ങളിലേക്കാണ് നീർത്തട വികസനം എന്ന ശീർഷകത്തിൽ 2 കോടി രൂപ അനുവദിച്ചിട്ടുള്ളത്. അതിലൊന്ന് കുറ്റ്യാടി മണ്ഡലത്തിലാണ് എന്നുള്ളത് വലിയ സന്തോഷം നൽകുന്നതായി എം എൽ എ കുഞ്ഞമ്മദ് കുട്ടി. ഭൂമിയിലെ ജീവൻറെ നിലനിൽപ്പിന് ആവശ്യങ്ങളായിട്ടുള്ള പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന പ്രധാന ലക്ഷ്യം നിലനിർത്തി കൊണ്ടാണ് കുറ്റ്യാടിയിലെ തുലാറ്റുനട നീർത്തടം പദ്ധതിക്ക് മണ്ണ് ജല സംരക്ഷണ വകുപ്പ് വഴി സംസ്ഥാന സർക്കാർ 2കോടി രൂപ അനുവദിച്ചിട്ടുള്ളത്.ആയഞ്ചേരി – വേളം ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അതുവഴി കാർഷികോത്പാദനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രവർത്തികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തുലാറ്റു നട
പാലം മുതൽ തെക്കേ തറമ്മൽ ഭാഗം വരെയുള്ള തോടിന്റെ ആഴവും വീതിയും കൂട്ടി, ഇരുവശവും കരിങ്കൽ കെട്ടി സംരക്ഷിക്കുന്നതിനും, ഡൈവേർഷൻ ചാനൽ നിർമ്മിക്കുന്നതിനുമാണ് ഒന്നാംഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഏറെക്കാലമായി തരിശായി കിടക്കുന്ന സ്ഥലത്ത് വലിയ വിസ്തൃതിയിൽ നെൽകൃഷി നടത്താൻ ഈ പദ്ധതി പൂർത്തിയാകുന്നതോടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം എൽ എ പറഞ്ഞു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അബ്ദുസ്സമദ് കെ പി പദ്ധതി വിശദീകരണം നടത്തി.
ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.