കൊച്ചി: വിവാദമായ വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. തന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. മണിപ്പൂർ വിഷയം ബിഷപ്പുമാർ പ്രധാനമന്ത്രിയോട് ഉന്നയിക്കണമായിരുന്നു. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും സ്ഥലം സന്ദർശിക്കണമെന്നുമുള്ള കാര്യങ്ങൾ സ്നേഹബുദ്ധിയാൽ എങ്കിലും ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് പ്രസംഗത്തിൽ താൻ ഉദ്ദേശിച്ചത്. എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ‘രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ എന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ സംബന്ധിച്ച് ആശങ്കകളും പ്രയാസങ്ങളും പുരോഹിത ശ്രേഷ്ഠർ നേരിട്ടും അല്ലാതെയും ശ്രദ്ധയിൽപ്പെടുത്തി. അവർക്ക് പ്രയാസകരമായി തോന്നിയെങ്കിൽ വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നു. വീഞ്ഞും കേക്കുമല്ല വലിയ രാഷ്ട്രീയ പ്രശ്നമാണ് ഉന്നയിച്ചത്. ഞാനൊരു മതേതരവാദിയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. ആർക്കെങ്കിലും പരാമർശത്തിൽ പ്രയാസമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരായും വ്യക്തിബന്ധമുണ്ട്. എന്നെ ആക്ഷേപിക്കുന്ന നിലപാട് ശരിയല്ല. സാംസ്കാരിക മന്ത്രിയെന്ന നിലയിൽ ഞാൻ പറഞ്ഞത് മഹാപാപമാണ് എന്ന് കരുതുന്നില്ല. കേരളത്തിന്റെയും രാജ്യത്തിന്റെയും പൊതുപ്രശ്നമാണ് പറഞ്ഞത്. പറഞ്ഞ കാര്യത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിൽ ന്യൂനപക്ഷവും ഭൂരിപക്ഷവും സഹകരണത്തോടെയാണ് പോകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നത് നാളെ കേരളത്തിൽ സംഭവിക്കുമോയെന്ന ആശങ്ക പലർക്കുമുണ്ട്. കേന്ദ്രമന്ത്രി നിരന്തരം പ്രസ്താവനകൾ നടത്തുന്നു. ഇവിടെ മുസ്ളീങ്ങളെ അകറ്റി ക്രിസ്ത്യാനികളെ ചേർത്തുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ക്ളിമീസ് തിരുമേനി വളരെ പ്രിയപ്പെട്ടയാളാണ്. വേദനിപ്പിക്കുന്ന ഭാഗം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിന്റെ ഭാഗമായി വീഞ്ഞും കേക്കും പിൻവലിക്കുന്നു’- മന്ത്രി വ്യക്തമാക്കി.