കണ്ണൂര്‍: വടകര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ താന്‍ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി പറമ്പിലെന്ന് പി ജയരാജന് കുറ്റപ്പെടുത്തി.
മതത്തിന്റെ പ്ലസ് വേണ്ടെന്നും വര്‍ഗ്ഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പൊ ടിയാന് പറയുന്നത്. പോളിംഗ് തീരുന്ന സമയം വരെ എന്തുകൊണ്ടാണ് ഈ മാന്യന് ഇതൊന്നും പറയാതിരുന്നത്- ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ജയരാജന് ചോദിച്ചു. ശൈലജ ടീച്ചര്‍ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞ് യുഡിഎഫുകാര്‍ ഇറക്കിയ വ്യാജ വീഡിയോയെ ഇലക്ഷന് തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ? ഒരു നാടിനെയാകെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോള്‍ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റര്‍ ഷാഫി. തെരഞ്ഞെടുപ്പ് വരും പോകും. ജയിക്കും തോല്‍ക്കും. പക്ഷെ ഒരു നാട്ടില്‍ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുത്. ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങള്‍ക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ല. മൂന്ന് തവണ എംഎല്‍എ ആയിരുന്ന ഷാഫിക്കെങ്കിലും ഈ ചിന്ത വേണമായിരുന്നു. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ ‘നല്ലവനായ ഉണ്ണി’ യെപ്പോലെയാണ് ഷാഫി പറമ്പില്‍. നിങ്ങള്‍ നടത്തിയ വര്‍ഗ്ഗീയ പ്രചാരണം സമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞു നാടിന്റെ നന്മ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ളവര്‍ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാന്‍ നിങ്ങള്‍ക്കാകില്ല. വന്‍ ഭൂരിപക്ഷത്തില്‍ ടീച്ചര്‍ വിജയിക്കുമെന്നും പി ജയരാജന് വ്യക്തമാക്കി