മാഹി: തീര്‍ഥാടന കേന്ദ്രമായ മാഹി അമ്മ ത്രേസ്യായുടെ പള്ളി 24ന് ബസിലിക്കയായി പ്രഖ്യാപിക്കും. 24 ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രഖ്യാപനവും സമര്‍പണവും നിര്‍വഹിക്കും. മൂന്നു ദിവസത്തെ ആഘോഷ പരിപാടികളുണ്ടാവുമെന്ന് വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജെന്സണ് പുത്തന്‍വീട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
23 ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് രൂപത ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ അൾത്താരയിൽ സൂക്ഷിച്ച വിശുദ്ധ അമ്മത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിക്കുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ജാഗരദിവ്യബലിക്ക് ബിഷപ് മുഖ്യകാർമികത്വം വഹിക്കും.
24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വരാപ്പുഴ അതിരൂപത ബിഷപ് റവ.ഡോ.ജോസഫ് കളത്തിപ്പറന്പിലിന്റെ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. തുടർന്ന് മാഹി ബസിലിക്കയുടെ പ്രഖ്യാപനവും സമർപ്പണവും കോഴിക്കോട് രൂപത ബിഷപ് റവ.ഡോ.വർഗീസ് ചക്കാലക്കൽ നിർവഹിക്കും. പ്രഖ്യാപനത്തിന് ശേഷം തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും.കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. മാഹി എംഎൽഎ രമേഷ് പറമ്പത്ത്, ഇടവക വികാരി ആൻഡ് റെക്ടർ റവ.ഡോ.വിൻസെന്റ് പുളിക്കൽ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, സാഹിത്യകാരൻ എം. മുകുന്ദൻ, സിസ്റ്റർ ഫിലോ, മാഹി പോലീസ് സൂപ്രണ്ട് രാജശേഖർ വെള്ളാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജൻസൺ പുത്തൻ വീട്ടിൽ എന്നിവർ പ്രസംഗിക്കും.
സമാപന ദിവസമായ 25 ന് വൈകുന്നേരം നാലിന് കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി നടക്കും. തുടർന്ന് ആറിന് ഇടവകാ സമൂഹത്തിന്റെ കലാപരിപാടികൾ അരങ്ങേറുമെന്നും വികാരി അറിയിച്ചു. ബസിലിക്കയായതോടെ ഇടവക വികാരി റെക്ടർ എന്ന പേരിലാണറിയപ്പെടുന്നതെന്നും ബസിലിക്ക പ്രഖ്യാപനത്തോടെ ആത്മീയ കാര്യങ്ങളിൽ കൂടുതൽ ഊന്നലുണ്ടാകുമെന്നും റവ.ഡോ. വിൻസെന്റ് പുളിക്കൽ പറഞ്ഞു. വർഷത്തിൽ ആറു ദിവസങ്ങളിലായി ദണ്ഡവിമോചനം ദേവാലയത്തിൽ നടക്കും. എല്ലാ വർഷവും ഡിസംബർ ഒന്ന്, ഫെബ്രുവരി 24, ജൂൺ 29, നവംബർ 21, ഒക്ടോബർ 15 എന്നീ ദിവസങ്ങളിലാണ് ഈ കർമങ്ങൾ നടക്കുക. ഈ അഞ്ചു ദിവസത്തിന് പുറമെ വിശ്വാസികൾക്ക് സ്വന്തമായി തീരുമാനമെടുത്തും തിരുക്കർമങ്ങൾ നടത്താമെന്ന് വികാരി അറിയിച്ചു.
ബസിലിക്കയായി റോമിൽ നിന്ന് മാർപാപ്പ നവംബർ 21 നാണ് പ്രഖ്യാപിച്ചത്. പുതുച്ചേരി സംസ്ഥാനത്തെ രണ്ടാമത്തെ ബസിലിക്കയും കേരളത്തിൽ തൃശൂർ ജില്ലയ്ക്ക് ശേഷമുള്ള ഏക ബസിലിക്കയുമാണ് ഇനി മാഹി പള്ളി. മൂന്നു ദിവസങ്ങളിലായി വരുന്ന തീർഥാടകർക്ക് മാഹി മൈതാനിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റവ.ഡോ.വിൻസെന്റ് പുളിക്കൽ പറഞ്ഞു. സഹവികാരി ഫാ.ഡിലു റഫേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, ജോയിന്റ് സെക്രട്ടറി ഇ.എക്സ്. അഗസ്റ്റിൻ, ജോസ് പുളിക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.