കൊയിലാണ്ടി: സിപിഎം ലോക്കല്‍ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉയര്‍ന്ന് വന്ന വ്യക്തിവൈരാഗ്യമെന്ന് റിമാന്റ് റിപ്പോര്‍ട്ട്. തന്നെ ഒതുക്കിയതും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും കാരണം സത്യനാഥനാണെന്ന് പ്രതി അഭിലാഷ് വിശ്വസിച്ചു. നേതാക്കള്‍ക്ക് സംരക്ഷകനായി നിന്ന തനിക്ക് മറ്റ് പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേറ്റപ്പോള്‍ സത്യനാഥന് കുറ്റപ്പെടുത്തി. അവഗണന സഹിക്കാന്‍ പറ്റാതായതോടെയാണ് കൊലപ്പെടുത്തിയത്. ക്ഷേത്രത്തില്‍ സത്യനാഥന് ഇരിക്കുന്നത് കണ്ടു. മദ്യപിച്ച് കത്തിയെടുത്ത് പിന്നിലൂടെ വന്ന് വായ പൊത്തിപ്പിടിച്ച് കഴുത്തിന്റെ ഇരു വശത്തും കത്തി കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് കൃത്യം നടത്തിയത്. കഴകപുരയുടെ പിന്നിലൂടെ നടന്ന് ക്ഷേത്രത്തിന്റെ പിന്‍വശത്തെ മതില് ചാടി റോഡിലിറങ്ങി. ഇതേ സമയം കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സ്റ്റീല്‍ ടെക് റോഡ് വഴി കൊയിലാണ്ടിയിലേക്ക് വേഗത്തില്‍ എത്താവുന്ന മാര്‍ഗത്തിലൂടെ നടന്നു. റെയില്‍ സ്റ്റേഷന് കടന്ന് രാത്രി പതിനൊന്ന് മണിയോടെ പോലീസ് സ്റ്റേഷനില്‍ എത്തി. വരുന്ന വഴിയില്‍ നാലു പേര് തന്നെ കണ്ടതായി അഭിലാഷ് പൊലീസിനോട് പറഞ്ഞു.
കോവിഡിന് ശേഷം ഒന്നരക്കൊല്ലം ഗള്‍ഫിലായിരുന്നു. അവിടുന്ന് വരുമ്പോള്‍ വാങ്ങിച്ച കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും അഭിലാഷ് മൊഴി നല്കി. എന്തിനാണ് കൊലപാതകം നടത്താന്‍ ക്ഷേത്രം തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്, പെട്ടെന്ന് അങ്ങിനെ തോന്നി ചെയ്തു എന്നായിരുന്നു മറുപടി. തന്റെ വീടിന്റെ മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ നേരത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്.
-സുധീര്‍ കൊരയങ്ങാട്