വടകര: മടപ്പള്ളിയിൽ അടിപ്പാത അനുവദിക്കുക എന്ന ആവശ്യമുന്നയിച്ച് ആദ്യ വിഷുദിനമായ ശനിയാഴ്ച നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി നേതൃത്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ തുടങ്ങുന്ന സത്യാഗ്രഹം വൈകുന്നേരം വരെ നീണ്ടുനിൽക്കും. അടിപ്പാത എന്ന ആവശ്യം ഉന്നയിച്ചു രണ്ടര വർഷമായി മടപ്പള്ളിയിലെ ജനങ്ങൾ സമരമുഖത്താണ്. മനുഷ്യചങ്ങലയും നിരാഹാര സമരങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും റസിഡൻസ് അസോസിയേഷനുകളും കുടുംബശ്രീ-തൊഴിലുറപ്പ് പ്രവർത്തകരും വ്യാപാരി വ്യവസായി
സമിതിയും ഓട്ടോ തൊഴിലാളികളും കോളജ് വിദ്യാർഥികളും പങ്കെടുത്ത ധർണ, നാഷണൽ ഹൈവേ പിക്കറ്റിംഗ് ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. 1870 വിദ്യാർത്ഥികളും160 ഓളം അധ്യാപകരും അധ്യാപകേതര ജീവനക്കാരും ദിവസേന വന്നു പോകുന്ന മടപ്പള്ളി കോളജും ശനി, ഞായർ ദിവസങ്ങളിൽ ഓപ്പൺ യൂനിവേഴ്സിറ്റി കോൺടാക്ട് ക്ലാസിന് വരുന്ന 2500 ഓളം വിദ്യാർഥികളും ഓരോ ആഴ്ചയിലും മടപ്പള്ളി കോളജിലേക്ക് വരേണ്ടതുണ്ട്.
മടപ്പള്ളി അറക്കൽ ക്ഷേത്രം, മടപ്പള്ളി കടപ്പുറത്ത് പുതിയമ്പലം, മടപ്പള്ളി മണക്കാട്ട് ഗണപതി ക്ഷേത്രം, മടപ്പള്ളി ജുമാമസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളിലേ ക്കുള്ള പ്രധാന വഴിയും മടപ്പള്ളിയിലാണ്. ഇവിടെ അടിപാത അനുവദിക്കാത്ത സാഹചര്യത്തിൽ ഒഞ്ചിയം
പഞ്ചായത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമായ മടപ്പള്ളി ഡിസ്പെൻസറിയിലേക്ക് പോയി വരാൻ രോഗികൾ മൂന്ന് കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ടി വരും. ഇത് ഏറെ ശ്രമകരവും വളരെ ബുദ്ധിമുട്ടുള്ളതുമാണ്. ഏറെക്കാലത്തെ പരിശ്രമ ഫലമായിട്ടാണ് റെയിൽവേ അണ്ടർ പാസ് മടപ്പള്ളിക്ക് അനുവദിച്ചു കിട്ടിയത്. ഈ അടിപ്പാത വഴിയാണ് വെള്ളികുളങ്ങര മൃഗാശുപത്രിയിലേക്ക് മൃഗങ്ങളെ കൊണ്ടു പോകുന്നത്. കിഴക്കൻ പ്രദേശവുമായി വളരെയേറെ അടുത്തിടപഴകാൻ ഈ അടിപ്പാത കൊണ്ട് സാധിക്കുന്നുണ്ട്.
ഇത്രയേറെ ഭൂമിശാസ്പരമായ പ്രത്യേകതകളുള്ള മടപ്പള്ളിയിൽ ദേശീയപാത അടിപ്പാത അനിവാര്യമാണ്. അടിപ്പാത ലഭിക്കുന്നത് വരെ മടപ്പള്ളിയിലെ ജനങ്ങൾ സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ സമരം കൊണ്ടും അധികാരികൾ ഇടപെടുന്നില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരത്തിന് നേതൃത്വം കൊടുക്കേണ്ടി വരുമെന്ന് ഇവർ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, എം.ഇ.മനോജ്, പി.സുരേഷ്, അനിൽ കക്കാട്ട്, ഭാസ്കരൻ എന്നിവർ പങ്കെടുത്തു.