ന്യൂഡൽഹി: തിരഞ്ഞെടുപ്പു ബോണ്ട് വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്. ബാങ്കിങ് സംവിധാനത്തിലൂടെ മുൻകൂറായും അല്ലാതെയും റെയ്ഡിനു പിന്നാലെയും ഷെൽ കമ്പനികൾ വഴിയും എന്ന ക്രമത്തിൽ കോഴ ഉറപ്പുവരുത്തുന്നതാണ് ദുരൂഹമായ തിരഞ്ഞെടുപ്പുബോണ്ട് പദ്ധതിയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന് ഉറപ്പുനൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദി പകരം അഴിമതിക്ക് നിയമപരിരക്ഷ ഉറപ്പാക്കുകയാണ് ചെയ്തത്. എന്നിട്ട് അത് മനഃപൂർവം മറച്ചുപിടിക്കാനും ശ്രമിക്കുന്നു. 15 സെക്കൻഡുകൊണ്ട് രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനനൽകിയവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക കോഡ് ജയറാം രമേഷ്
പുറത്തുവിട്ടു. ഡേറ്റ കണ്ടെത്തി നൽകാൻ മാസങ്ങളെടുക്കുമെന്ന എസ്.ബി.ഐ. വാദം പരിഹാസ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമായി 179 സുപ്രധാന പദ്ധതിക്കരാറുകളാണ് ഇലക്ടറൽ ബോണ്ടുകൾ നൽകിയ 38 കോർപ്പറേറ്റ് ഗ്രൂപ്പുകൾ സ്വന്തമാക്കിയത്. പുതിയ കോഡ് വഴിയാണ് ഈ കണ്ടെത്തൽ നടത്തിയത്. ബി.ജെ.പി.ക്ക് 2004 കോടി രൂപ ഇലക്ടറൽ ബോണ്ടിനത്തിൽ
സംഭാവനനൽകിയതിലൂടെ 3.8 ലക്ഷം കോടിരൂപ വിലമതിക്കുന്ന പദ്ധതികളും കരാറുകളുമാണ് ഈ കമ്പനികൾ സ്വന്തമാക്കിയത്. ഇന്ത്യമുന്നണി അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കും. പി.എം. കെയർ ഫണ്ടിനെക്കുറിച്ചും അന്വേഷണം നടത്തും. അദാനി വിഷയത്തിൽ അന്വേഷണത്തിന് മിത്ത പാർലമെൻററി സമിതിയെ നിയമിക്കും.