
വടകര: പതിയാരക്കര മഞ്ചയില്‍ കടവിലെ ലഹരി സംഘത്തിന്റെ ആക്രമണത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള യുഡിഎഫ്-ആര്‍എംപിഐ ശ്രമം അപലപനീയമാണെന്ന്
സിപിഎം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തിരുവോണ നാളിലുണ്ടായ ആക്രമണത്തെ രാഷ്ട്രീയവല്‍കരിച്ച് കേസ് അട്ടിമറിക്കാനുള്ള യുഡിഎഫ്-ആര്‍എംപിഐ സഖ്യത്തിന്റ ശ്രമത്തെ ബഹുജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പിക്കും. ഇതിന്റെ ഭാഗമായി 22ന് വൈകുന്നേരം 4.30ന് മഞ്ചയില്‍ കടവില്‍ പ്രതിഷേധ കൂട്ടായ്മ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു
മഞ്ചയില്‍ കടവ് പ്രദേശത്ത് നേരത്തെയും ലഹരി സംഘങ്ങള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇക്കൂട്ടത്തില്‍ എല്ലാ വിഭാഗത്തിലുമുള്ളവരുമുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായ ബഹുജന കൂട്ടായ്മ ഇവിടെ രംഗത്തുണ്ട്. ഈ കൂട്ടായ്മയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ഡിവൈഎഫ്‌ഐ പതിയാരക്കര മേഖല ജോ.സെക്രട്ടറി വിനൂപ്. വിനൂപിനെ അതിക്രൂരമായാണ് തിരുവോണ ദിവസം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇപ്പോഴും വിനൂപ് അസുഖത്തില്‍ നിന്നു പൂര്‍ണമായും മോചിതനായിട്ടില്ല. ഇദ്ദേഹം മദ്യപിച്ച് ലക്ക് കെട്ട നിലയിലായിരുന്നു എന്നാണ് യുഡിഎഫ്-ആര്‍എംപിഐ സഖ്യം പ്രചരിപ്പിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രചരണമെന്ന് പൊതുജനസമക്ഷം വിശദീകരിക്കാന്‍ യുഡിഎഫ്-ആര്‍എംപിഐ സഖ്യത്തെ വെല്ലുവിളിക്കുകയാണ്. ഇത്തരം വ്യക്തിഹത്യ നടത്തിയ യുഡിഎഫ്-ആര്‍എംപിഐ സംഖ്യം
നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതി സിപിഎം കുടുംബാംഗമാണെന്നാണ് പ്രചരണം. നേരത്തെ വ്യക്തമാക്കിയതുപോലെ ലഹരി സംഘത്തില്‍ എല്ലാ വിഭാഗക്കാരുമുണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം. അവരെ കക്ഷി രാഷ്ട്രീയ താല്‍പര്യം നോക്കാതെ തന്നെ നേരിടുകയാണ് വേണ്ടത്. എന്നാല്‍ ചെറുപ്പക്കാരെ ലഹരി മാഫിയക്കാരാക്കി മാറ്റുകയാണ് ഞങ്ങള്‍ ചെയ്യുന്നത് എന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. എന്താണ് വാസ്തവം? പ്രതിപട്ടികയിലുള്ള രണ്ടു പേര്‍ നേരത്തെ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടവരാണ്. ഈ സംഘത്തില്‍ മുമ്പുണ്ടായിരുന്ന ഒരാള്‍ എംഡിഎംഎ കേസില്‍ ഏറണാകുളത്ത് ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്. അവരാരും
സിപിഎം കുടുംബാംഗങ്ങളല്ല. പ്രതികളാക്കപ്പെട്ടവര്‍ സംഭവ സമയത്ത് ആയഞ്ചേരി-വള്ള്യാട് ഭാഗത്തായിരുന്നു എന്നാണ് യുഡിഎഫ്-ആര്‍എംപിഐ നേതാക്കള്‍ പറയുന്നത്. ഇവരൊക്കെ അടിപിടിയില്‍ പങ്കെടുക്കുന്ന തത്സമയ ദൃശ്യം പുറത്ത് വന്നിട്ടും പച്ചക്കള്ളം തട്ടിവിടുകയാണ് ഇവര്‍. ഈ കേസില്‍ ഒരു അധ്യാപകന്‍ പ്രതിസ്ഥാനത്തുണ്ട്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിലും തോടന്നൂര്‍ സ്‌ഫോടന കേസിലും പാര്‍ട്ടി പ്രവര്‍ത്തകരായ അധ്യാപകരെ ഉള്‍പ്പെടുത്തിയതിന്റെ പ്രതികാരമാണ് ഈ അധ്യാപകനെ പ്രതിയാക്കാന്‍ കാരണമെന്നാണ് യുഡിഎഫ് പ്രചരണം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളായത്. എന്നാല്‍ ഈ കേസില്‍ പ്രതിയായ അധ്യാപകന്‍ നടത്തിയ പ്രവര്‍ത്തനം ഏത് പൊതു പ്രവര്‍ത്തനത്തിന്റെ അല്ലെങ്കില്‍ ഏത് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്ന് ജനം വിലയിരുത്തും. നിലവിലുള്ള 19-ാം വാര്‍ഡ് മെമ്പറുടെ വീട് ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന പഴകി പുളിച്ച വാദങ്ങളും ഇക്കൂട്ടര്‍ ആവര്‍ത്തിക്കുകയുണ്ടായി. പോലീസ് അന്വേഷണത്തില്‍ ഒരു തുമ്പും കിട്ടിയില്ല. ഇതുപോലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പുതിയ
സംഭവങ്ങളല്ല. ടി.കെ.അഷറഫിന്റെ വീട് യുഡിഎഫ് ഭരണകാലത്തും എല്‍ഡിഎഫ് ഭരണകാലത്തും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലയിലും ഇതിന്റെ ഉത്തരവാദിത്വം ചാര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. യുഡിഎഫ്-ആര്‍എംപിഐസംഖ്യം എങ്ങനെ വ്യാഖ്യാനിച്ചാലും മഞ്ചയില്‍ കടവ് ഭാഗത്ത് സമാധാന പൂര്‍ണമായ ജീവിതം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സമ്മര്‍ദ്ദം കാരണം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പോലീസിനതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഎം നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ടി.പി. ഗോപാലന്‍, പി.കെ. ദിവാകരന്‍, ബി. സുരേഷ് ബാബു, ടി.സി. രമേശന്‍, ടി.പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു
















