
കണ്ണൂര്‍: പേരാവൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ സ്വദേശിനി ഗീതമ്മയാണ് (50) മരിച്ചത്. മകന്‍ ക്രിസ്റ്റി (25) പോലീസ്
സ്റ്റേഷനില്‍ കീഴടങ്ങി. ഇയാള്‍ ലഹരിമരുന്നിന് അടിമയെന്ന് പോലീസ് പറഞ്ഞു. മഹിളാ മോര്‍ച്ച ജില്ലാകമ്മിറ്റിയംഗമായ ഗീതമ്മ കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.
ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. അമ്മയും മകനും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ടെന്ന് പോലീസ് പറയുന്നു. ഇന്നലെയും ഇരുവരും വഴക്ക് കൂടി. ഇതില്‍
പ്രകോപിതനായ മകന്‍ കത്തിയെടുത്ത് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ഈസമയത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. വീട്ടില്‍ സ്ഥിരം വഴക്ക് നടക്കുന്നത് അയല്‍വീട്ടുകാര്‍ക്ക് അറിയാം. അതുകൊണ്ട് സാധാരണ സംഭവിക്കാറുള്ള വഴക്ക് മാത്രമാണ് എന്നാണ് നാട്ടുകാര്‍ വിചാരിച്ചിരുന്നത്. ബംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. കൊലപാതകത്തിന് ശേഷം ക്രിസ്റ്റി തൊട്ടടുത്തുള്ള വീട്ടിലെ യുവാവിനെ വിളിച്ച് പോലീസ് സ്റ്റേഷനില്‍ പോകണമെന്ന് പറഞ്ഞു. ബൈക്കില്‍
പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാര്യം മകന്‍ യുവാവിനോട് പറഞ്ഞത്. തുടര്‍ന്ന് കേളകം പോലീസ് സ്റ്റേഷനില്‍ പോയി ക്രിസ്റ്റി കീഴടങ്ങുകയായിരുന്നു. എംഡിഎംഎയും കഞ്ചാവും ക്രിസ്റ്റി സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗീതമ്മയുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്.
















