വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വടകര മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിച്ച ‘കാഫിര്‍ സ്ക്രീന്‍ഷോട്ട്’ വിവാദത്തില്‍ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് തിരുവള്ളൂരിലെ യൂത്ത്ലീഗ് പ്രവര്ത്തകന് ഹൈക്കോടതിയില്‍. കേസില്‍ ആരോപണവിധേയനായ പി.കെ.മുഹമ്മദ് കാസിമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് പി.കെ.മുഹമ്മദ് കാസിം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ബോധിപ്പിച്ചു. പോലീസ് അന്വേഷണം ശരിയായ ദിശയിലല്ല. ഏപ്രില്‍ 25 ന് വടകര പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹരജി നാളെ കോടതി പരിഗണിക്കും.
കാഫിര്‍ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തെക്കുറിച്ച് ആദ്യം പോലീസിനെ വിവരമറിയിച്ചത് താനാണെന്ന് ഹരജിക്കാരന് വാദിച്ചു. എന്നാല്‍, തന്നെ പ്രതിയാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ പോസ്റ്റ് ആണ് നിര്‍മിച്ചത്. അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഐഡിയിലാണ് ആദ്യമായി ഇതു താന്‍ കണ്ടതെന്നും കാസിം ബോധിപ്പിച്ചു. നിലവില്‍ ഈ കേസില്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. സത്യം പുറത്തുവരാന്‍ ഉചിതമായ അന്വേഷണം വേണമെന്നു കാസിം ആവശ്യപ്പെട്ടു.
കെ.കെ.ലതികയുടെ മൊഴി പോലീസ് രേഖപ്പെടുത്തി
കാഫര്‍ വിവാദത്തില്‍ മുന്‍ എംഎല്‍എ കെ.കെ.ലതികയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിര്‍ പ്രയോഗമുള്ള വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് ലതിക ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കെകെ ലതികയുടെ വീട്ടിലെത്തിയത്.
വടകരയില്‍ വോട്ടെടുപ്പിന്റെ തലേന്നാണ് വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു പി കെ കാസിമിന്റെ പേരില്‍ പ്രചരിച്ച സന്ദേശം. തന്റെ പേരില്‍ വ്യാജ ഐഡി സൃഷ്ടിച്ച് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പികെ കാസിം പോലീസിന് പരാതി നല്‍കിയത്. ഇത് വ്യാജമാണെന്നും ഇതിന്റെ സൃഷ്ടാവിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സമരരംഗത്താണ്.