കോട്ടയം: വടകരയിലെ വിജയത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍. ഇന്ന് രാവിലെയാണ് നേതാക്കള്‍ക്കൊപ്പം ഷാഫി പറമ്പില്‍ പുതുപ്പള്ളിയിലെത്തിയത്. കല്ലറ സന്ദര്‍ശിച്ച ശേഷം മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുകയും ചെയ്തു. ഞങ്ങളെ പോലുള്ളവര്‍ക്ക് വഴികാട്ടിയായ ഉമ്മന്‍ചാണ്ടിസാര്‍ എക്കാലവും പ്രചോദനമാണെന്നു ഷാഫി പറഞ്ഞു. കെ.സി.ജോസഫ്, പി.സി.വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
കെ.മുരളീധരന് തീരുമാനം പിന്‍വലിക്കണമെന്ന് ഷാഫി
പൊതുരംഗത്തു നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം കെ.മുരളീധരന് പിന്‍വലിക്കണമെന്ന് ഷാഫി പറമ്പില്‍. മുരളീധരന് തൃശൂരില്‍ മത്സരിക്കാനിറങ്ങിയത് മറ്റ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഗുണം ചെയ്തു. പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുകയും ചെയ്തു.
‘വടകരയില്‍ കെ.മുരളീധരന് മത്സരിച്ചാല്‍ ഉറപ്പായും ജയിക്കുമായിരുന്നു. പാര്‍ട്ടി തീരുമാനപ്രകാരം വെല്ലുവിളിയേറ്റെടുത്താണ് അദ്ദേഹം തൃശ്ശൂരില്‍ മത്സരിച്ചത്. ആ പോരാട്ടത്തില്‍ ഒരു പക്ഷേ അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ ആ തീരുമാനത്തിന്റെ ഗുണം വടകര ഉള്‍പ്പടെയുള്ള ബാക്കിയെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് ലഭിച്ചിട്ടുണ്ട്’.ഷാഫി പറഞ്ഞു.
‘പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കും. പാലക്കാട് അനുയോജ്യനായ സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും. ചെറുപ്പക്കാരനാണോ മുതിര്‍ന്നയാളാണോ മല്‍സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കും. പാലക്കാടുകാരനായാലും പാലക്കാടിന് പുറത്തു നിന്നുള്ളയാളാണെങ്കിലും സ്ഥാനാര്‍ഥി മലയാളിയായിരിക്കും. താന്‍ വടകരക്കാരനായിട്ടല്ലല്ലോ വടകരയില്‍ നിന്ന് ജയിച്ചത്’-ഷാഫി പറഞ്ഞു. വടകരയിലെ വർഗീയ പ്രചാരണത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും ഷാഫി പറഞ്ഞു.