പാനൂര്‍: ഒരു സ്ത്രീയേയും അപമാനിക്കല്‍ യുഡിഎഫ് നയമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎം ആണ് ഇത് സ്ഥിരമായി ചെയ്യുന്നതെന്ന് പാനൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സതീശന് കുറ്റപ്പെടുത്തി. കെ.കെ.രമയെ ആസ്ഥാന വിധവ എന്നു വിളിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെയോ അവരെ പിന്തുണച്ച വൃന്ദ കാരാട്ടിനെയോ കണ്ടിട്ടില്ല. ലതിക സുഭാഷിനെ അധിക്ഷേപിച്ചപ്പോള്‍ കണ്ടില്ല. മെഡിക്കല്‍ കോളെജില്‍ സര്‍ജറി ചെയ്തു കിടക്കുമ്പോള്‍ അപമാനിക്കപ്പെട്ട അതിജീവിതയെ വളഞ്ഞിട്ടാക്രമിക്കുകയാണ് ഇവര്‍. അപ്പോഴും സ്ഥാനാര്‍ഥിയെ കണ്ടില്ല. ചിത്രലേഖയുടെ ഓട്ടൊ കത്തിച്ചപ്പോഴും ഉമ തോമസിനെയും അരിതാ ബാബുവിനെയും ബിന്ദു കൃഷ്ണയെയും രമ്യ ഹരിദാസിനെയും അധിക്ഷേപിച്ചപ്പോഴൊന്നും സ്ഥാനാര്‍ഥിയെ കണ്ടിട്ടില്ല.
എത്രയെത്ര വനിതാ മാധ്യമപ്രവര്‍ത്തകര്‍ അപമാനിക്കപ്പെട്ടു. അപ്പോഴൊന്നും സ്ഥാനാര്‍ഥിയെ കണ്ടിട്ടില്ല. സ്വന്തം പാര്‍ട്ടി ജില്ലാ സെക്രട്ടറി കിടക്കുമ്പോള്‍ കട്ടിലിനടിയില്‍ കാമറ വെക്കുന്ന സംസ്ക്കാരം ഞങ്ങള്‍ക്കില്ല. സ്ഥാനാര്‍ഥി ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് വലിയ അഴിമതി നടന്നിട്ടുണ്ട്. ഞങ്ങള്‍ ഈ വിഷയത്തില്‍ ലോകായുക്തയില്‍ കേസ് കൊടുത്തിട്ടുണ്ട്. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നു പറഞ്ഞ് അവര്‍ ഹൈക്കോടതിയില്‍ പോയപ്പോള്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കേസ് നേരിടണമെന്നുമാണ് കോടതി പറഞ്ഞത്.
തൊഴിലുറപ്പു തൊഴിലാളികളെയും അംഗന്‍വാടി തൊഴിലാളികളെയും ഭീഷണിപ്പെടുത്തി പരിപാടികള്‍ക്ക് കൊണ്ടുവരുന്നു എന്ന് ആദ്യം പറഞ്ഞത് ഞാനാണ്. അതിന് എത്ര തെളിവുകള്‍ വേണമെങ്കിലും ഹാജരാക്കാന്‍ തയ്യാറാണ്. യുഡിഎഫ് പകടനത്തില്‍ പങ്കെടുത്തവര്‍ അവരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്നവരല്ല എന്നാണു പറഞ്ഞത്. അവരെക്കുറിച്ച് ജയരാജന് പറഞ്ഞത് വെണ്ണപ്പാളി സ്ത്രീകളുടെ സ്വീകരണത്തില്‍ മയങ്ങി എന്നാണ്. അപ്പോഴൊന്നും സ്ഥാനാര്‍ഥിയെ എവിടെയും കണ്ടില്ല.
എല്‍ഡിഎഫിന് അനുകൂല തരംഗമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന് ജനങ്ങളുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഒരു സീറ്റുപോലും കേരളത്തില്‍ സിപിഎമ്മോ ബിജെപിയോ നേടില്ല. 20ല്‍ 20ഉം യുഡിഎഫ് നേടും. ഇരു സര്‍ക്കാരുകള്‍ക്കും എതിരെയുള്ള അമര്‍ഷവും പ്രതിഷേധവും രോഷവുമെല്ലാം വോട്ടായി മാറും. യുഡിഎഫ് അനുകൂല തരംഗം സംസ്ഥാനത്തുണ്ട്. ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിക്കും അനുകൂലമാണ് കാര്യങ്ങളെന്ന് വി.ഡി സതീശന് പറഞ്ഞു.