വടകര: നഗരസഭ വാർഡ് നാല് പഴങ്കാവിലെ പള്ളിയെരഞ്ഞി പ്രദേശത്ത് ഹരിത കേരളം മിഷൻ, മില്ലറ്റ് മിഷൻ,കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ മില്ലറ്റ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാർഡിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി. മില്ലറ്റ് കൃഷി നടത്തിയ കർഷക കൂട്ടായ്മ അംഗങ്ങളായ പി പി ബാലകൃഷ്ണൻ, വി. പി. ശശി, ബാബു മാണിക്കോത്ത്, ജയചന്ദ്രൻ തോട്ടത്തിൽ,വിനോദൻ പി, സരീഷ് കെ, വടകര നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സന്ധ്യ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി, മില്ലറ്റ് മിഷൻ പ്രതിനിധി സനേഷ് കുമാർ,ദാമോദരൻ നായർ നേറംവെളളി, എം.
വിജയൻ,അജിതാ ബാബു , ബിന്ദു ശശി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വടകര നഗരസഭ ഏറ്റെടുത്ത നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായാണ് മില്ലറ്റ് കൃഷി ആരംഭിച്ചത്. കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് ആണ് കഴിഞ്ഞ ഡിസംബറിൽ പദ്ധതി ഉദ്ഘാടനം നടത്തിയത്. ജോവർ,ബാജ്റ എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. നെൽകൃഷിക്കുള്ളതിനേക്കാൾ ജലസേചനവും സാമ്പത്തിക ചെലവും മില്ലറ്റ് കൃഷിക്ക് കുറവാണ്.കൂടാതെ അന്തരീക്ഷത്തിലെ കാർബണിനെ കൂടുതലായി ആഗിരണം
ചെയ്യാനുള്ള കഴിവും മില്ലറ്റിനുണ്ട്.ഈ സാധ്യതകൾ പരിഗണിച്ചുകൊണ്ടാണ് നഗരസഭ പരീക്ഷണാടിസ്ഥാനത്തിൽ മില്ലറ്റ് കൃഷി ആരംഭിച്ചത്. മറ്റു ചില വാർഡുകളിലും മില്ലറ്റ് കൃഷി ആരംഭിച്ചിട്ടുണ്ടെങ്കിലും വിത്തിന്റെ ഗുണമേന്മ കുറഞ്ഞതിനാലും കൃഷിയിറക്കാൻ വൈകിയതിനാലും അവിടങ്ങളിൽ കാര്യമായ രീതിയിൽ കൃഷി തുടരാൻ കഴിഞ്ഞില്ല. മില്ലറ്റ് കൃഷിയുടെ വിജയസാധ്യത കണ്ടെത്തി മുഴുവൻ തരിശു പ്രദേശങ്ങളിലും കൃഷി വ്യാപിപ്പിക്കാൻ നഗരസഭ ലക്ഷ്യമിടുന്നു.ഇതിനായി ഒരുലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വരുന്ന ഒക്ടോബർ മാസം വിപുലമായ രീതിയിൽ മില്ലറ്റ് കൃഷിയിറക്കും.