തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനുമൊന്നിച്ച് തിരുവനന്തപുരത്ത് നടത്തിയ
വാർത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞു. ‘ആർക്ക് വേണമെങ്കിലും യുഡിഎഫിന് വോട്ട് ചെയ്യാം. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണ്. അവരുടെ പിന്തുണ സ്വീകരിക്കില്ല. എസ്ഡിപിഐയുടെ കാര്യത്തിലും അതുപോലെ തന്നെയാണ്. വോട്ട് ചെയ്യുന്നത് ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. എല്ലാ ജനവിഭാഗങ്ങളും യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വര്‍ഗീയ സംഘടനകളുടെ പിന്തുണ തങ്ങള്‍ സ്വീകരിക്കില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയും ബിജെപിയും വീണ്ടും ചങ്ങാതിമാരായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വന്നപ്പോൾ വയനാട് നടത്തിയ റോഡ് ഷോയിൽ പതാകയില്ല എന്നതാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പരാതി. എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി ഞങ്ങൾക്ക് സ്റ്റഡി ക്ലാസ് എടുക്കണ്ട. എകെജി സെന്ററിൽ നിന്ന് തീരുമാനിക്കുന്നതല്ല ഞങ്ങളുടെ പ്രചാരണ രീതി. ‘
‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ അതേ വിവാദം ഇപ്പോൾ പിണറായി വിജയൻ ഏറ്റെടുത്തിരിക്കുകയാണ്. ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുന്നത്. ചിഹ്നം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാൻ ഇന്ത്യ മുന്നണിയുടെ ഭാഗമാകുകയും മറുവശത്ത് ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനും അവരെ സന്തോഷിപ്പിക്കാനുമാണ് അദ്ദേഹം മുന്നോട്ടുവന്നിരിക്കുന്നത്.’ – പ്രതിപക്ഷ നേതാവ് ആരോപിച്ചു.
രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ കൽപ്പറ്റയിൽ നടത്തിയ റോഡ് ഷോയിൽ കോൺഗ്രസ് പതാക ഉപയോഗിച്ചില്ലെന്ന വിമർശനങ്ങൾക്ക് എംഎം ഹസൻ മറുപടി നൽകി. ഇത് പാർട്ടിയിലും യുഡിഎഫിലും ആലോചിച്ച് കൈകൊണ്ട തീരുമാനമാണ്. കഴിഞ്ഞ തവണ ബിജെപിയാണ് ഇക്കാര്യം ചർച്ചയാക്കിയത്. ഇത്തവണ മുഖ്യമന്ത്രിയാണ് ഇത് ചർച്ചയാക്കുന്നതെന്നും എംഎം ഹസൻ ചൂണ്ടിക്കാട്ടി.