കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ കീഴടങ്ങി. പത്താംപ്രതി കെ.കെ. കൃഷ്ണന്, 12ാംപ്രതി ജ്യോതി ബാബു എന്നിവരാണ് കോഴിക്കോട് മാറാട് പ്രത്യേക കോടതിയിൽ കീഴടങ്ങിയത്. കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റുന്ന പ്രതികളെ 26ന് ഹൈകോടതിയില്‍ ഹാജരാക്കും. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതികളായ കെ.കെ. കൃഷ്ണനും ജ്യോതി ബാബുവും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി വിധിച്ചിരുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വിലയിരുത്തി
യാണ് കെ.കെ. കൃഷ്ണനെയും ജ്യോതി ബാബുവിനെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പ്രതികൾ കീഴടങ്ങിയത്. ഇവരേയും ഒന്നു മുതൽ എട്ടുവരെ പ്രതികളെയും പതിനൊന്നാം പ്രതിയെയും 26ന് ഹൈകോടതിയിൽ ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ടി.പി. വധക്കേസിലെ പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈകോടതി ശരിവെക്കുകയും ചെയ്തിരുന്നു. എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രൻ, 11ാം പ്രതി ട്രൗസർ മനോജ്, 13ാം പ്രതി കുഞ്ഞനന്തൻ, 18ാം പ്രതി വാഴപ്പടച്ച റഫീഖ് എന്നിവർക്ക് വിധിച്ച ജീവപര്യന്തവും 31ാം പ്രതി ലംബു എന്ന എം.കെ. പ്രദീപന് വിധിച്ച മൂന്നുവർഷം തടവുമാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.