കോഴിക്കോട്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച പൂര്‍ത്തിയായപ്പോള്‍ ഡമ്മികള്‍ ഉള്‍പ്പെടെ അഞ്ചു
പേരുടെ പത്രികകള്‍ തള്ളി. വടകരയില്‍ മൂന്നും കോഴിക്കോട് രണ്ടും പത്രികകള്‍ തള്ളി.
വടകരയില്‍ സിപിഎം ഡമ്മി സ്ഥാനാര്‍ഥി കെ കെ ലതിക, ബി.ജെ.പി ഡമ്മി സ്ഥാനാര്‍ഥി സത്യപ്രകാശ് പി എന്നിവരുടെയും ബി.എസ്.പി സ്ഥാനാര്‍ഥി പവിത്രന് ഇ യുടെയും പത്രികകളാണ് തള്ളിയത്. നിശ്ചിത സമയത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാത്തത് മൂലമാണ് ബി.എസ്.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്.
കോഴിക്കോട് സിപിഎം ഡമ്മി സ്ഥാനാര്‍ഥി എ പ്രദീപ്കുമാര്‍, ബിജെപി ഡമ്മി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് എന്നിവരുടെ പത്രികകള്‍ തള്ളി. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചതിനാലാണ് എ പ്രദീപ്കുമാർ (സിപിഎം), നവ്യ ഹരിദാസ് (ബിജെപി ) എന്നിവരുടെ പത്രികകള്‍ തള്ളിയത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചതിനാല്‍ വടകരയില്‍ കെ കെ ലതിക (സിപിഎം), സത്യപ്രകാശൻ പി (ബിജെപി ) എന്നിവരുടെ പത്രികകളും തള്ളി.
ഇതോടെ കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ 13 ഉം വടകരയില്‍ 11 ഉം സ്ഥാനാര്‍ഥികളാണ് നിലവിലുള്ളത്.
കോഴിക്കോട് മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പൊതു നിരീക്ഷക ഇഫാത്ത് അറ സന്നിഹിതയായിരുന്നു.
വടകര മണ്ഡലത്തിലെ വരണാധികാരി എഡിഎം കെ അജീഷിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. പൊതു നിരീക്ഷകന് ഡോ സുമീത് കെ ജാറങ്കല്‍ സംബന്ധിച്ചു.
സൂക്ഷ്മ പരിശോധനക്ക്ശേഷം സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ളവര്‍:
കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സിപിഎം), എം കെ രാഘവന് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം ടി രമേശ് (ബി.ജെ.പി), അറുമുഖന് (ബിഎസ്പി), അരവിന്ദാക്ഷന് നായര്‍ എം കെ (ഭാരതീയ ജവാന് കിസാന്‍), സുഭ, രാഘവന് എന്‍, ടി രാഘവന്, പി രാഘവന്, അബ്ദുള്‍ കരീം കെ, അബ്ദുള്‍ കരീം, അബ്ദുള്‍ കരീം.(എല്ലാവരും സ്വതന്ത്രര്‍).
വടകര- കെ കെ ശൈലജ (സിപിഎം), ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പ്രഫുല്‍ കൃഷ്ണന് (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരന്, അബ്ദുള്‍ റഹീം, കുഞ്ഞിക്കണ്ണന്, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രര്‍).
ഏപ്രില്‍ എട്ടിന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിയുന്നതോടെ ഇരു മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാര്‍ഥി പട്ടിക വ്യക്തമാകും.