ബംഗളൂരു: ബംഗളൂരുവിലെ കഫേയിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. നഗരത്തിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ ഉച്ചയ്ക്ക് ഉണ്ടായത് ഐഇഡി സ്ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. തീവ്രത കുറഞ്ഞ സ്ഫോടനമാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരാൾ ബാഗുമായി കഫേയിലെത്തുന്നതും ബാഗ് വച്ച ശേഷം പോകുന്നതുമായ ദൃശ്യം സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. എട്ടോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായും എന്നാൽ എല്ലാവരും ഇപ്പോൾ അപകടനില തരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
ബാഗുമായി കഫേയിൽ എത്തിയ യുവാവ് ഭക്ഷണം ഓർഡർ ചെയ്തശേഷം ബാഗ് വച്ചിട്ട് സ്ഥലം വിടുകയായിരുന്നു. സ്ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു.
ബാഗ് കൊണ്ടുവച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ദൃശ്യങ്ങളിൽ മുഖം വ്യക്തമാണെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ക്രൈംബ്രാഞ്ച് എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.