വടകര: മഴ കനത്തതോടെ വടകരയില്‍ കടലാക്രമണം രൂക്ഷമായി. ചുങ്കം, മുകച്ചേരി ഭാഗം, ആവിക്കല്‍, കുരിയാടി, പള്ളിത്താഴ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടലേറ്റം രൂക്ഷമാണ്. കടല്‍ അമ്പത് മീറ്ററോളം കരയിലേക്ക് കയറിയ സ്ഥിതിയാണ്. മുപ്പതോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലായി. തീരദേശ റോഡ് പാടേ തകര്‍ന്നു. കുരിയാടിയില്‍
പാണന്റവിട ശ്യാംരാജ്, കിണറ്റിന്‍കര സരസു, പാണന്റവിട പവിത്രന്, കോയാന്റെ വളപ്പില്‍ ഭവാനി, പുതിയ പുരയില്‍ സുരേഷ്, നായാടിന്റവിട ഗീത, പുതിയ പുരയില്‍ ബാബു, പാണന്റവിട രമേശന്, പുതിയ പുരയില്‍ സത്യന് എന്നിവരുടേതടക്കമുള്ള വീടുകളാണ് ഭീഷണിയില്‍. തീരദേശറോഡ് തകര്‍ന്നതിനു പുറമെ പുതുതായി സ്ഥാപിച്ച പത്തോളം ഇലക്ടിക്ക് പോസ്റ്റുകളും ഒരു ട്രാന്‍സ്ഫോമറും കടലെടുക്കുന്ന സ്ഥിതിയാണ്. കുരിയാടിയില്‍ 50 വര്‍ഷം മുമ്പ് കെട്ടിയ കടല്‍ ഭിത്തിയാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നല്ലൊരു
ഭാഗവും മണ്ണിനടിയിലാണ്. ഇത് കാരണം തിരമാലകള്‍ കടല്‍ഭിത്തി കടന്നാണ് തീരം കവരുന്നത്. ഈ പ്രദേശത്ത് കടല്‍ ഭിത്തി ഉടന്‍ പുനര്‍നിര്‍മിച്ചില്ലെങ്കില്‍ നൂറോളം വീട്ടുകാര്‍ക്ക് വീട് വിട്ട് ഒഴിയേണ്ടിവരുന്ന സ്ഥിതിയാണ്. വരയന്റെ വളപ്പ് മുതല്‍ കൈതയില്‍ വളപ്പ് വരെ 500 മീറ്റര്‍ കടല്‍ ഭിത്തികെട്ടുന്നതിന് 4.8 കോടി രൂപയുടെ പ്രപ്പോസല്‍ സര്‍ക്കാറില്‍ നല്‍കിയിട്ട് മൂന്ന് വര്‍ഷത്തിലധികമായി ഇവിടെ അടിയന്തിരമായി കടല്‍ ഭിത്തി നിര്‍മിക്കണമെന്ന് പരമ്പരാഗത മത്സ്യ തൊഴിലാളി സംരക്ഷണ സമിതി പ്രസിഡന്റ് സതീശന് കുരിയാടി ആവശ്യപ്പെട്ടു