കോഴിക്കോട്: ഹോട്ടൽ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്തു. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടൽ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി രേഖപ്പെടുത്തും.
കോഴിക്കോട് ഇരിങ്ങാടൻ പള്ളിയിലെ കാളാണ്ടിതാഴത്തെ അമ്മാസ് ഹോട്ടലിന്റെ അടുക്കള മാലിന്യ ടാങ്ക് ശുചീകരിക്കാനിറങ്ങിയ കോഴിക്കോട് കിനാലൂർ സ്വദേശി അശോകൻ (55), കൂട്ടാലിട നടുവണ്ണൂർ ചേലാറ്റിൻമേൽ വീട്ടിൽ റിനീഷ് (50) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഹോട്ടലിന്റെ പത്ത് അടി താഴ്ചയുളള മാലിന്യ ടാങ്കിലാണ് ദുരന്തമുണ്ടായത്. രണ്ടു അടിയോളം മലിനജലമുണ്ടായിരുന്ന ടാങ്കിലേക്ക് ഇറങ്ങാൻ കഷ്ടിച്ച് ഒന്നര അടി മാത്രം വ്യാസമുള്ള മാൻഹോളായിരുന്നു ഉണ്ടായിരുന്നത്.
ഇതിലൂടെ ഇറങ്ങിയ ആദ്യ ആൾ ബോധരഹിതനായി മലിന ജലത്തിൽ വീണു. ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടാമത്തെ ആളും ബോധരഹിതനായി വീണു. ഉള്ളിലിറങ്ങിയവർക്ക് അനക്കമില്ലാതായതറിഞ്ഞ് ഹോട്ടൽ നടത്തിപ്പുകാരി ജുബീന പരിസരവാസികളെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച ബ്രീത്തിംഗ് അപ്പാരറ്റസുമായി ഇടുങ്ങിയ മാൻഹോളിലൂടെ അഗ്നി രക്ഷാ സേന ഓഫീസർ മനുപ്രസാദാണ് മാലിന്യ ടാങ്കിലിറങ്ങിയത്.