മരുതോങ്കര: പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്ന പൂഴിത്തോട് മാവട്ടം, എക്കല്‍ ഭാഗത്തിന് സമീപം പശുക്കടവില്‍ പുലി വളര്‍ത്തുനായയെ കൊന്നുതിന്നു. പൃക്കന്തോട് കോനാട്ട് സന്തോഷിന്റെ വളര്‍ത്തുനായയെയാണ് പുലി ഭക്ഷിച്ചത്. സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തി.
വ്യാഴാഴ്ച വൈകുന്നേരമാണ് പൂഴിത്തോട്നിന്ന് എക്കല്‍ ഭാഗത്തേക്ക് പുലിയെത്തിയതായി സംശയമുയര്‍ന്നത്. തുടര്‍ന്ന് പോലീസ്, വനം വകുപ്പ് അധികൃതര്‍ പശുക്കടവ് ഭാഗത്ത് എത്തിയിരുന്നു. പുലിയിറങ്ങിയെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് പശുക്കടവ് എക്കലില്‍ രണ്ടിടങ്ങളില്‍ വനംവകുപ്പ് ശനിയാഴ്ച നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല്‍പ്പാടുകളോ മറ്റ് സൂചനകളോ ലഭിച്ചില്ല. എന്നാല്‍ ശനിയാഴ്ച രാത്രി കന്നുകാലി കൂട്ടില്‍ കെട്ടിയിട്ടിരുന്ന വളര്ത്തുപട്ടിയെയാണ് പുലി ഭക്ഷണമാക്കിയത്. കെട്ടിയ നിലയിലായിരുന്നതിനാലാവണം പട്ടിയെ അവിടെതന്നെ നിന്ന് ഭക്ഷിച്ചത്. മരുതോങ്കര പഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍ ചേരുന്ന സ്ഥലമാണിത്. വന്യമൃഗങ്ങളുടെയും തോട്ടപ്പുഴുവിന്റെയും ശല്യമുള്ളതിനാല്‍ ആളുകള്‍ കൂട്ടത്തോടെ സ്ഥലം വിട്ടുപോയതിനാല്‍ നാമമാത്രമായ വീടുകളേ ഇവിടെ ഇപ്പോഴുള്ളൂ. പഞ്ചായത്ത് പ്രസിഡന്റ് സജിത്ത്, മെമ്പര്‍മാരായ ബാബുരാജ്, ഡെന്നീസ് പെരുവേലില്‍, ശോഭ അശോക്, തോമസ് കാഞ്ഞിരത്തിങ്കല്‍, മറ്റ് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോറസ്റ്റ്-പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുലിയെ കുടുക്കാന്‍ കൂട് സ്ഥാപിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.
തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടുമൃഗ ആക്രമണത്തില്‍ പ്രദേശവാസികള്‍ കടുത്ത രോഷത്തിലാണ്. ഇനിയുമൊരു മരണം കൂടി സംഭവിക്കാതെ അതിനുമുന്നേ കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നതിനെതിരെ കര്‍ഷകര്‍ക്ക് തന്നെ അവയെ നശിപ്പിക്കുന്നതിനുള്ള അനുമതിക്കു വേണ്ട നിയമനിര്‍മാണം നടത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കാട്ടുപോത്തിന്റെ അക്രമണത്താല്‍ കൊല്ലപ്പെട്ട കര്ഷകന് പാലാട്ട് അബ്രഹാമിന്റെ കക്കയം വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് പശുക്കടവും.
പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന യോഗം തിങ്കളാഴ്ച ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു