തലശേരി: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം പ്രവര്‍ത്തകരായ മുളിയാത്തോട് വായക്കാന്റ വിട അതുൽ (29), ഉറവുള്ള കണ്ടിയിൽ അരുൺ (30), അടുപ്പു കൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ (27) എന്നിവരെയാണ് പാനൂർ സിഐ പ്രേംസദൻ അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണ് ഇവർ. കസ്റ്റഡിയിലുള്ള മറ്റൊരാളായ സായൂജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കോയമ്പത്തൂരിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പാലക്കാട്ട് വച്ചാണ് സായൂജ് പിടിയിലായത്. പിടിയിലായ നാല് പേർക്കും ബോംബ് നിര്‍മാണത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും സ്ഫോടനം നടക്കുമ്പോള്‍ ഇവർ സ്ഥലത്തുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ആശുപത്രികളില്‍ ആരെങ്കിലും പരിക്കേറ്റ് എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.
പിടിയിലുള്ള നാല് പേര് അടക്കം സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെയാണ് പോലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മരിച്ച ഷെറില്‍, ഗുരുതരമായി പരിക്കേറ്റ വിനീഷ്, പരിക്കേറ്റ് ചികിത്സയിലുള്ള വിനോദ്, അശ്വിന് എന്നിവരെ വെള്ളിയാഴ്ച തന്നെ തിരിച്ചറിഞ്ഞിരുന്നു. ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വിനീഷിന്റെ നിലയിൽ മാറ്റമില്ല. പരിക്കേറ്റ് തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിനോദിനെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.