കൊയിലാണ്ടി: സിപിഎം സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി.സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പെരുവട്ടൂര്‍ പുറത്തോന അഭിലാഷിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നുരാവിലെ 6.30 ഓടെയാണ് വന്‍ പോലീസ് അകമ്പടിയോടെ അഭിലാഷിനെ കൊലപാതകം നടന്ന പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിലും ഇയാളുടെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്ന മൊബൈല്‍ ഫോണ്‍ ലഭിച്ചത് നിര്‍ണായകമായി. കൃത്യം നടത്തി പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോയ വഴിയില്‍ ഒരു വൈദ്യുതി തൂണിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വലിച്ചെറിഞ്ഞ സ്ഥലവും പ്രതി പോലീസിന് കാണിച്ചു കൊടുത്തു. ഇത് നേരത്തെ കണ്ടെത്തിയിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി ബിജു, കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ മെല്‍വില്‍ ജോസ്ഫ്, എസ്ഐമാരായ മനോജ്, പ്രദീപ് കുമാര്‍, എഎസ്ഐ കെ.പി.ഗിരീഷ് കുമാര്‍, എസ്സിപിഒ. ഒ.കെ.സുരേഷ് അന്‍പതോളം വരുന്ന പോലീസ് സംഘത്തിന്റെ അകമ്പടിയിലാണ് പ്രതിയെ എത്തിച്ചത്.
ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുടെ ചോദ്യം ചെയ്യല്‍ തുടരും. ഫോണ്‍ വിവരങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയായിരിക്കും ചോദ്യം ചെയ്യല്‍. വന്‍ ജനാവലി ഉണ്ടാകുമെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നതിനാലാണ് അതിരാവിലെ തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ ജനം കുറവായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അഭിലാഷ് മറുപടി പറഞ്ഞില്ല.
ഫെബ്രുവരി 22നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി.സത്യനാഥിനെ പ്രതി അഭിലാഷ് കത്തികൊണ്ട് കുത്തി വീഴ്ത്തിയത്. ആറു കുത്തുകളേറ്റ പി.വി.സത്യന് ആശുപത്രിയില്‍ എത്തുംമുമ്പേ രക്തം വാര്‍ന്ന് മരിച്ചിരുന്നു. കുത്തി പരിക്കേല്‍പ്പിച്ച ശേഷം പ്രതി പന്തലായനി വഴി കാല്‍നടയായി സഞ്ചരിച്ച് കൊയിലാണ്ടി പോലിസില്‍ കീഴടങ്ങുകയായിരുന്നു.
-സുധീര്‍ കൊരയങ്ങാട്