തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. നാവായിക്കുളം സ്വദേശി ഹസൻകുട്ടിയെ (കബീർ) കൊല്ലം ചിന്നക്കടയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഫെബ്രുവരി 18ന് രാത്രിയിൽ പേട്ടയില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കവേയാണ് രണ്ടുവസുകാരിയെ ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയത്. പോക്സോ കേസിൽ പ്രതിയായ ഇയാൾ ജനുവരി പന്ത്രണ്ടിനാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും സിറ്റിപോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. പ്രതി സ്ഥിരമായി അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണെന്നും ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളാണെന്നും കമ്മീഷണർ പറഞ്ഞു.
കുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചെന്നും ബോധം പോയപ്പോൾ കുട്ടിയെ ഉപേക്ഷിച്ചെന്നും ട്രെയിനിൽ നിന്ന് ഇറങ്ങി നടക്കുന്ന വഴിയാണ് കട്ടിയെ കണ്ടതെന്നും പ്രതി പോലീസിനോടു പറഞ്ഞു. നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെ എട്ടു കേസുകൾ നിലവിലുണ്ട്. ഭവനഭേദനം, ഓട്ടോ മോഷണം തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. കൃത്യമായ മേൽവിലാസം ഇല്ലാത്ത ആളായതിനാൽ പ്രതിക്കുവേണ്ടി പല സ്ഥലങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയിരുന്നു.
കുട്ടിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയതെന്നും വായപൊത്തിയതോടെ കുട്ടി അബോധാവസ്ഥയിലായെന്നും പ്രതി പോലീസിനോടു വെളിപ്പെടുത്തി.