വടകര: പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിനോട് ചേര്‍ന്ന മിനി സ്റ്റേഡിയത്തിന് മരണ മണി മുഴങ്ങുന്നു. കായിക പ്രേമികളുടേയും നാട്ടുകാരുടെയും എതിര്‍പ്പ് വകവെക്കാതെ സ്റ്റേഡിയത്തില്‍ സ്കൂളിന് കെട്ടിടം നിര്‍മിക്കാനുള്ള നടപടിയുമായി സ്കൂള്‍ അധികൃതര്‍ മുന്നോട്ട്. ഒരു വാര്‍ഡില്‍ ഒരു കളിസ്ഥലം എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പുല്ലുവില കല്പിക്കാതെയാണ് ഈ നടപടിയെന്ന വിമര്‍ശനം ശക്തമാണ്. കളിസ്ഥലങ്ങളില്‍ കെട്ടിടം നിര്‍മിക്കരുതെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ജില്ലയിലെ തന്നെ എല്ലാ സൗകര്യവുമായുള്ള സ്റ്റേഡിയത്തില്‍ കെട്ടിട നിര്‍മാണവുമായി നഗരസഭയും സ്കൂള്‍ അധികൃതരും മുന്നോട്ട് പോകുന്നത്. കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം 26 ന് നടത്താന്‍ വേണ്ടി നാളെ (ചൊവ്വ) വൈകീട്ട് സ്കൂളില്‍ സംഘാടക സമിതി രൂപീകരിക്കാന്‍ യോഗം ചേരുന്നുണ്ട്.
കെട്ടിടം പണിയാന്‍ മറ്റു സ്ഥലങ്ങള്‍ ലഭ്യമായിരിക്കെ ദിനംപ്രതി നൂറുകണക്കിന് കായിക താരങ്ങള്‍ കളിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന സ്റ്റേഡിയം തന്നെ കെട്ടിടം പണിയാന്‍ തെരഞ്ഞെടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 1998 ലാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറിയത്. ഇതിനു ശേഷമാണ് കെ.ശങ്കരക്കുറുപ്പ് ചെയര്‍മാനായ അവസരത്തില്‍, വെള്ളം കെട്ടി നില്ക്കുന്ന സ്ഥലം മണ്ണിട്ട് നികത്തി സ്റ്റേഡിയമാക്കാന്‍ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് പല ഘട്ടങ്ങളിലായി സ്റ്റേഡിയത്തിന്റെ പ്രവൃത്തികള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സ്റ്റേഡിയം ഇന്നത്തെ നിലയില്‍ രൂപപ്പെടുത്തിയത്. സ്കൂളിന്റെ തന്നെ ഉടമസ്ഥതയിലുള്ള 60 സെന്റിലധികം ഭൂമി തൊട്ടപ്പുറത്ത് ഒഴിഞ്ഞു കിടക്കുമ്പോഴാണ് മഹത്തായ ഈ കളിക്കളത്തെ ഇല്ലാതാക്കുന്നത്.
സ്കൂള്‍ ഗ്രൗണ്ടുകള്‍ കെട്ടിടം പണിയാന്‍ ഉപയോഗിക്കരുതെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവ് പോലും കാറ്റില്‍ പറത്തിയാണ് ഈ നടപടി. 50 സെന്റ് സ്ഥലമാണ് സ്റ്റേഡിയത്തിന് നഷ്ടമാവുക. ഡയറ്റിന്റെ ഉപയോഗശൂന്യമായ സ്ഥലം കിട്ടുന്നതിന് ഒരു ശ്രമം ആരും നടത്തിയിട്ടില്ല. വോളിബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍ എന്നിവ കളിക്കാന്‍ കഴിയുന്ന നഗരസഭയുടെ കൈയിലുള്ള ഒരേ ഒരു ഗ്രൗണ്ടിനാണ് കെട്ടിട നിര്‍മാണം ആരംഭിക്കുന്നതോടെ മരണ മണി മുഴങ്ങുക.