ഓർക്കാട്ടേരി: തൊഴിലുറപ്പ് തൊഴിലാളിയുടെ ജീവൻ രക്ഷിച്ച യുവാവിന് അഭിനന്ദന പ്രവാഹം. ഓർക്കാട്ടേരി പടിഞ്ഞാറെ രാമത്ത് നൗഷീദ് ആണ് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് രക്ഷകനായത്. അയൽ വാസിയായ ഒറ്റക്കണ്ടത്തിൽ ലീലയെയാണ് നൗഷിദ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. കഴിഞ്ഞ ദിവസം വീടിനു സമീപത്തെ പറമ്പിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് ലീല കുഴഞ്ഞുവീണത്.വീഴ്ചയിൽ തലയ്ക്ക് മുറിവേൽക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ശ്വാസം കിട്ടാതെ അവശയായ ലീലയെ രക്ഷിക്കാൻ സഹ തൊഴിലാളികളായ സ്ത്രീകൾ പരിശ്രമിച്ചെങ്കിലും
രക്ഷപ്പെടുത്താൻ കഴിയാത്ത അവസ്ഥ വന്നു. അപകടാവസ്ഥ തിരിച്ചറിഞ്ഞ തൊഴിലാളികൾ ബഹളം വച്ചു. ശബ്ദം കേട്ട് പറമ്പിലേക്ക് ഓടിയെത്തിയ നൗഷിദ് നിശ്ചലമായി കിടക്കുന്ന ലീലയെ കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഉടനെ സി പി ആർ കൊടുക്കുകയായിരുന്നു. ഉടനടി ആംബുലൻസിൽ ഓർക്കാട്ടേരിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. കായികാധ്യാപകൻ ആയ നൗഷിദിൻ്റെ പ്രവർത്തന പരിചയവും പ്രഥമ ശുശ്രൂഷ നൽകുന്നതിലെ പരിചയവുമാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ ഇടയായത്. പടിഞ്ഞാറെ രാമത്ത് സുബൈദയുടെ മകനാണ്.