മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിലെ മരണഗ്രൂപ്പിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി മുന്‍ ചാമ്പ്യന്മാരായ സ്പെയിന്. ആദ്യ പകുതിയില്‍ അൽവാരോ മൊറാട്ട (29), ഫാബിയൻ റൂയിസ് (32), ഡാനി കർവജാൽ (47) എന്നിവരാണു സ്പെയിനിന്റെ സ്കോറര്‍മാർ.
ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു ആദ്യ അര മണിക്കൂറില്‍ ഗ്രൗണ്ടില്‍ കണ്ടത്. മധ്യനിരയില്‍ കേന്ദ്രീകരിച്ച കളിയില്‍ അപ്രതീക്ഷിതമായാണ് സ്പെയിന് ലീഡെടുത്തത്. 29-ാം മിനിറ്റില്‍ ക്രൊയേഷന്‍ പ്രതിരോധത്തെ കീറിമുറിച്ച് ഫാബിയാന്‍ റൂയിസ് നല്കിയ ത്രൂപാസ് പിടിച്ചെടുത്ത് മൊറാട്ട തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ക്രോയേഷ്യയുടെ ഗോള്‍ വലയനക്കി.
ആക്രമിച്ചു കളിച്ച സ്പെയിന് മൂന്ന് മിനിറ്റിനകം ലീഡുയര്‍ത്തി. ലമാലും പെഡ്രിയും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് ഫാബിയാന്‍ റൂയിസ് വലയിലെത്തിച്ചു. 47-ാം മിനിറ്റിൽ ഡാനി കർവജാലിലൂടെ സ്പെയിന് ലീഡ് മൂന്ന് പൂജ്യമാക്കി.
ആദ്യ പകുതിയിൽ ലീഡെടുത്ത സ്പെയിൻ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. 80–ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ക്രൊയേഷ്യ ഒരു ഗോൾ മടക്കിയെങ്കിലും വാർ പരിശോധനയ്ക്കു ശേഷം ഗോൾ പിൻവലിച്ചു. പിന്നീട് ക്രൊയേഷ്യൻ താരങ്ങൾ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.