ഫ്രാങ്ക്ഫുര്‍ട് : യൂറോകപ്പിൽ ബെല്‍ജിയത്തെ അട്ടിമറിച്ച് സ്ലൊവാക്യ. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ലോക മൂന്നാം നമ്പറുകാരായ ബെല്‍ജിയത്തെ ഒരു ഗോളിന് കീഴടക്കി റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സ്ലൊവാക്യ യൂറോകപ്പിൽ തങ്ങളുടെ വരവ് ഗംഭീരമാക്കി.
ഏഴാം മിനിറ്റില്‍ ഇവാന് ഷ്രാന്‍സ് നേടിയ ഗോളിലാണ് സ്ലൊവാക്യ ടൂര്‍ണമെന്റിലേക്കുള്ള വരവ് അറിയിച്ചത്. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സ്ലൊവാക്യന്‍ പ്രതിരോധത്തിൽ തട്ടിയാണ് ബെല്‍ജിയത്തിന്റെ എല്ലാ സ്വപ്നങ്ങളും തകർന്നത്.
ആദ്യ പകുതിയിൽ സ്ലൊവാക്യൻ ഗോൾപോസ്റ്റിലേക്ക് നിരവധി തവണ ബെൽജിയം താരങ്ങൾ പന്തുമായെത്തി. പക്ഷേ വലചലിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇതോടെ സ്ലൊവാക്യ ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഉറച്ചാണ് ബെൽജിയം കളത്തിലിറങ്ങിയത്. 57-ാം മിനിറ്റിൽ ലുക്കാക്കു വലചലിപ്പിച്ചെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി. 86-ാം മിനിറ്റിൽ ലുക്കാക്കു തന്നെ പന്ത് ഗോൾ പോസ്റ്റിലെത്തിച്ചെങ്കിലും ഇത്തവണ ഹാൻഡ്ബോൾ വില്ലനായി.
ഡിബാസ്റ്റ് നല്കിയ ലോംഗ് ബോളുമായി മുന്നേറുന്നതിനിടെ ഒപെന്‍ഡയുടെ കൈയില്‍ പന്തു തട്ടിയതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്തവണ ഗോള്‍ നിഷേധിക്കപ്പെട്ടത്. ഇതോടെ യൂറോ കപ്പിന്റെ ചരിത്രത്തിലെ തന്നെ വലിയ അട്ടിമറി പിറന്നു.