ന്യൂഡൽഹി: എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് സുഹൈലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിലെ മുഖ്യആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സുഹൈൽ വിദേശത്തേക്ക് കടന്നുവെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാൻ കഴിയാത്തത് എന്നതുമായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിനു നേർക്കു സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിന്റെ രണ്ടാം വാർഷികത്തിലാണു പ്രതിയുടെ അറസ്റ്റ്. ആക്രമണത്തിനു പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയും മൂന്നാം പ്രതിയുമായ സുധീഷിനെ ഇനിയും പിടിക്കാനായിട്ടില്ല. നാലു പ്രതികളുള്ള കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നവ്യയുടെ സഹായത്തോടെ സ്കൂട്ടർ സംഘടിപ്പിച്ച് എകെജി സെന്ററിനു മുൻപിലെത്തി ജിതിൻ സ്ഫോടകവസ്തു എറിഞ്ഞെന്നാണു പൊലീസ് കണ്ടെത്തൽ