ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടതിന് പിന്നാലെ പണം നൽകിയവരുടെ പട്ടികയിൽ നിരവധി കമ്പനികളുടെ പേരുകളാണ് പുറത്തുവരുന്നത്. ഏറ്റവും അധികം പണം ലഭിച്ച പാർട്ടി ബിജെപിയാണ്. ഏറ്റവും കൂടുതൽ പണം നൽകിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയ്മിംഗ് ആന്‍ഡ് ഹോട്ടൽ സർവീസസ് ആണ്.
ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാർട്ടിന്റെ കമ്പനി വാങ്ങിയത് 1368 കോടിയുടെ ബോണ്ടുകളാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി നേരിട്ട കമ്പനിയാണ് സാന്റിയാഗോ മാർട്ടിന്റേത്.
മേഘ എൻജിനിയറിംഗ് 980 കോടിയുടെ ബോണ്ടുകൾ വാങ്ങിയതായും പുറത്തുവന്ന വിവരങ്ങളിൽ പറയുന്നു. ആദായനികുതി വകുപ്പ് നടപടി നേരിട്ട കമ്പനിയാണ് മേഘ എൻജിനിയറിംഗ്. 966 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്. ക്വിക് സപ്ലൈ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാമത്. 410 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്. വേദാന്ത ലിമിറ്റഡ് 400 കോടി രൂപയുടെ ബോണ്ടുകളും ഹാല്‍ദിയ എനര്‍ജി ലിമിറ്റഡ് 377 കോടി രൂപയുടെ ബോണ്ടുകളും വാങ്ങിയിട്ടുണ്ട്. ഭാരതി ഗ്രൂപ്പ് 247 കോടി രൂപ, എസ്സെല്‍ മൈനിങ്ങ് ആന്‍ഡ് ഇന്‍ഡസ് ലിമിറ്റഡ് 224 കോടി രൂപ, വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്സ്മിഷന് ലിമിറ്റഡ് 220 കോടി രൂപ, കെവന്റ് ഫുഡ് പാര്‍ക്ക് ഇന്‍ഫ്രലിമിറ്റഡ് 195 കോടി രൂപ, മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനത്തുള്ള ഏറ്റവും കൂടുതല്‍ മൂല്യത്തിന് ബോണ്ടുകള്‍ വാങ്ങിയ കമ്പനികള്‍. എന്നാൽ ബോണ്ടുകൾ വാങ്ങിയവരുടെ പട്ടികയിൽ അദാനി, അമ്പാനി കമ്പനികളുടെ പേരുകൾ ഇല്ല. രണ്ട് ഭാഗങ്ങളായാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഒന്നാം ഭാഗത്തിൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും രണ്ടാം ഭാഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങളുമാണുള്ളത്.
പരസ്യപ്പെടുത്തിയ വിവരങ്ങൾ പ്രകാരം എയർടെൽ, മുത്തൂറ്റ് ഫിനാൻസ്, അപ്പോളോ ടയേഴ്സ്, ഐടിസി, ഇൻഡിഗോ, ഡിഎൽഎഫ്, അമ്പുജ സിമന്റ്സ്, നവയുഗ, സൺഫോർമ, എംആർഎഫ് എന്നീ കമ്പനികൾ ബോണ്ട് വാങ്ങിയിട്ടുണ്ട്.