ന്യൂഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവായി രാഹുൽഗാന്ധിയെ കോൺഗ്രസ് പ്ര്യഖ്യാപിച്ചു. രാഹുൽ പദവി ഏറ്റെടുക്കണമെന്ന് പാർട്ടി നേതൃത്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. സംഘടനാ ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രാഹുലിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വിവരം കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബിനെ അറിയിച്ചു. ഇന്നത്തെ സ്പീക്കർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിനു ശേഷമാണ് വേണുഗോപാൽ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യം ഭേദപ്പെട്ട അംഗബലം കൈവരിക്കുകയും കോൺഗ്രസ് അംഗങ്ങളുടെ എണ്ണം നൂറിൽ എത്തുകയും ചെയ്ത പശ്ചാത്തലത്തിൽ രാഹുൽഗാന്ധി പ്രതിപക്ഷ നേതാവുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. സർക്കാരിനെതിരെ സഭയിൽ പോരാടാൻ രാഹുൽതന്നെ പ്രതിപക്ഷ നേതാവാകണമെന്ന് ‘ഇന്ത്യ’ മുന്നണി കക്ഷികളും അഭിപ്രായപ്പെട്ടിരുന്നു. പത്തു വർഷത്തിനുശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാവെന്ന പദവി ലോക്സഭയിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആയിരുന്നെങ്കിലും പത്തു ശതമാനം അംഗബലം ഇല്ലാത്തതിനാൽ ഔദ്യോഗികമായി പ്രതിപക്ഷ നേതാവിനെ അനുവദിക്കാൻ മോദി സർക്കാർ തയ്യാറായിരുന്നില്ല. കുറഞ്ഞത് 55 അംഗങ്ങൾ വേണമായിരുന്നു.