വടകര: കോവിഡിനു ശേഷം സ്റ്റോപ്പ് നിർത്തലാക്കിയ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കുമെന്ന് റെയിൽവെ ഉറപ്പു നൽകിയതായി കെ.മുരളീധരൻ എം.പി അറിയിച്ചു. ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ റെയിൽവേ മന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. മലബാർ മേഖലയിൽ യാത്രാക്ലേശത്തിന് പരിഹാരമായി കൂടുതൽ മെമു സർവീസുകൾ ആരംഭിക്കും. മുക്കാളി, ഇരിങ്ങൽ റെയിൽവെ പ്ലാറ്റ്ഫോമുകൾ ഉയർത്തും. പയ്യോളി, കൊയിലാണ്ടി സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിൽ ഉൾപ്പെടുത്തണമെന്ന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-g.jpeg?resize=500%2C500&ssl=1)
ആവശ്യവും അംഗീകരിക്കപ്പെട്ടതായി എം.പി അറിയിച്ചു. ഇപ്പോൾ മംഗലാപുരം വരെ മാത്രമുള്ള കണ്ണൂർ കെ.എസ്.ആർ ബാംഗളൂർ ട്രെയിൻ ഉടൻ ആരംഭിക്കും. കൊയിലാണ്ടി സ്റ്റേഷനിലെ ലിഫ്റ്റിൻ്റെ പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. വടകര പൂവാടൻ ഗേറ്റ് അടിപ്പാത മാർച്ച് പകുതിയോടെ തുറന്നുകൊടുക്കും. ഒന്തം ഓവർ ബ്രിഡ്ജിനു സമീപം ഫൂട്ട് ഓവർ ബ്രിഡ്ജിന് സ്ഥലം കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ നടപ്പാലം നിർമിക്കാമെന്ന് റെയിൽവേ ഉറപ്പു നൽകി. ഏറണാകുളം, കോയമ്പത്തൂർ ഇൻ്റർ സിറ്റി എക്സ്പ്രസുകൾക്കും നേത്രാവതി എക്സ്പ്രസിനും കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഡിവിഷനൽ ജനറൽ മാനേജരോട് ആവശ്യപ്പെട്ടതായും കെ.മുരളിധരൻ എം പി അറിയിച്ചു.