വടകര: ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കാൻ പുറപ്പെട്ട 18 കാരനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ അഭിനന്ദനം. ചോമ്പാൻ പോലീസ് സ്റ്റേഷനിലെ എസ് ഐ. എം പ്രശോദ്, എസ് പി പി ഒ മാരായ പി ടി സജിത്ത്, ടി ചിത്രദാസ് എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് മരണമെത്തും മുൻപ് ഓടിയെത്തിയത്. സഹോദരി മരിച്ച് രണ്ടുദിവസത്തിനുശേഷമാണ് പ്ലസ് ടു കഴിഞ്ഞ യുവാവിനെ കാണാതായത് . പിതാവ് ഒരു വർഷം മുൻപ് മരിച്ചു. സഹോദരി കൂടി വിട പറഞ്ഞതോടെ തകർന്നുപോയ യുവാവ് കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് കിട്ടിയ ട്രെയിനിനു കയറി മാഹിയിൽ വന്നിറങ്ങി. അപ്പോഴേക്കും കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് യുവാവിനെ കാണാതായ വിവരവും
ഫോട്ടോയും ചോമ്പാല സ്റ്റേഷനിൽ എത്തിയിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ മാഹി ഭാഗത്താണ് കാണിക്കുന്നത് എന്നും അറിയിച്ചു. ഉടൻ തന്നെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും മാഹി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. ഫോട്ടോയിലെ കുട്ടിയെയും തിരഞ്ഞ് മാഹി റെയിൽവേ സ്റ്റേഷനിൽ എത്തിയ അവർ സ്റ്റേഷനിലെ പരിചിതർക്ക് കുട്ടിയുടെ ഫോട്ടോ കാണിക്കുന്നതിനിടയിൽ ചൂളം വിളിച്ചു കൊണ്ട് ട്രെയിൻ വരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു കുട്ടി റെയിൽപാളത്തിലേക്ക് ഓടിപ്പോകുന്നത് അവർ കാണുന്നത്. തങ്ങളുടെ മുൻപിലൂടെ ഓടിപ്പോകുന്ന ആ കുരുന്നു ജീവനു പിന്നാലെ തങ്ങളുടെ സർവ്വ കരുത്തുമായി അവരും കുതിച്ചു പാഞ്ഞു. വിസിലടിച്ചും, ബഹളം വെച്ചും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ചെങ്കിലും, പോലീസ് ഓടിക്കുന്നവൻ കള്ളനോ, കഞ്ചാവോ മറ്റോ ആയിരിക്കുമെന്ന മുൻവിധി കാരണമാകാം ആരും കുട്ടിയെ പിടിക്കാൻ തയ്യാറായിരുന്നില്ല. റെയിൽവേ ഓവർബ്രിഡ്ജിന്റെ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ പോലീസ് ഓടി വരുന്നത് കണ്ട് കുട്ടിയെ തടയാൻ ശ്രമിച്ചപ്പോൾ കുട്ടി അവരെ ആക്രമിക്കാൻ ശ്രമിച്ചു. ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവായ മാഹി റെയിൽവേ സ്റ്റേഷനിൽ പക്ഷെ ആ ട്രെയിനിനു സ്റ്റോപ്പ് ഉണ്ടായിരുന്നു.
ട്രെയിൻ മാഹി റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ആ ഒന്നോ, രണ്ടോ മിനുട്ട് ഒരു ജീവൻ രക്ഷിക്കാൻ അവർക്ക് ധാരാളമായിരുന്നു. ട്രെയിൻ എത്തും മുൻപേ കുട്ടിയുടെ അടുത്തെത്തി ബലം പ്രയോഗിച്ചു തന്നെ അവനെ ട്രാക്കിൽ നിന്നും മാറ്റാൻ കഴിഞ്ഞു. പിന്നീട് യുവാവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. തുടർന്ന് വനിതാ സെല്ലിൽ കൗൺസിലിങ്ങിനു വിധേയമാക്കി.