വടകര: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വടകര അസംബ്ലി മണ്ഡലത്തിലെ കടലോരത്ത് പേരാമ്പ്ര എംഎല്‍എയും സംഘവും നടത്തിയ സന്ദര്‍ശനം വിവാദമായി. കടല്‍ഭിത്തി തകര്‍ന്ന പുറങ്കരയിലും പരിസരത്തുമാണ് കഴിഞ്ഞ ദിവസം പേരാമ്പ്ര എംഎല്‍എ ടി.പി.രാമകൃഷ്ണനും സംഘവുമെത്തിയത്. ഇദ്ദേഹത്തോടൊപ്പം വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദുവും വാര്‍ഡ് കൗണ്‍സിലര്‍ പി.വിജയിയും സിപിഎം നേതാക്കളും ഉണ്ടായിരുന്നു. കടല്‍ഭിത്തി തകര്‍ന്ന ഈ പ്രദേശത്തെ താമസക്കാര്‍ നേരിടുന്ന ദുരിതം നേരിട്ടറിയാനായിരുന്നു പേരാമ്പ്ര എംഎല്‍എയുടെ വരവ്. ഇവിടത്തെ പ്രശ്നങ്ങള്‍ എംഎല്‍എ ചോദിച്ചറിഞ്ഞു. പുറങ്കരയിലെ ഒഞ്ചിയം സ്തൂപം മുതല്‍ അമാനസ് വളപ്പില്‍ ഭാഗം വരെ 700 മീറ്ററും അഴിത്തലയില്‍ ഭിത്തി തകര്‍ന്ന ഭാഗങ്ങളിലും അടിയന്തിരമായി ഭിത്തി പുനര്‍ നിര്‍മിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് ടി.പി.രാമകൃഷ്ണന് എംഎല്‍എ ഉറപ്പ് നല്കി.
വടകരയില്‍ എംഎല്‍എ ഉണ്ടായിരിക്കെ മറ്റൊരു മണ്ഡലത്തിലെ പ്രതിനിധി വികസന പ്രശ്നം പരിശോധിക്കാനെത്തിയതാണ് വിവാദമായത്. ഇത് തെരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള രാഷ്ട്രീയക്കളി മാത്രമാണെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു. കടല്‍ഭിത്തി നന്നാക്കാമെന്ന പേരാമ്പ്ര എംഎല്‍എയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന വിമര്‍ശനവും ഇവര്‍ ഉന്നയിച്ചു. വടകര എംഎല്‍എ കെ.കെ.രമയുടെ ശ്രമഫലമായി നഗരസഭയുടെ തീരദേശത്ത് പല ഭാഗത്തായി കടല്‍ ഭിത്തി പുനര്‍നിര്‍മാണം തുടങ്ങുകയും മറ്റിടങ്ങളില്‍ ഫണ്ട് പാസാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത പദ്ധതിക്കു വേണ്ട ഫണ്ട് കിട്ടാന്‍ ശ്രമം നടക്കുകയുമാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലാണ് പുറങ്കര, അഴിത്തല എന്നിവിടങ്ങളില്‍ പേരാമ്പ്ര എംഎല്‍എയും സംഘവും സന്ദര്‍ശിച്ചത്.
അതേ സമയം ഇത് രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്നും വടകരയിലെ കടല്‍ ഭിത്തി പ്രശ്നം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടി.പി.രാമകൃഷ്ണന് എംഎല്‍എ എത്തിയതെന്നും സിപിഎം വ്യക്തമാക്കി.