തൃശൂർ: തൃശൂരിൽ പത്മജയെ മന:പൂർവം തോൽപിച്ചതിന് തെളിവുണ്ടെന്ന് ഭർത്താവ് ഡോ. വേണുഗോപാൽ. ഭാര്യ ബുദ്ധിപരമായ തീരുമാനങ്ങളേ എടുക്കാറുള്ളൂവെന്നും അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. പത്മജ ബി ജെ പിയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വേണുഗോപാലിന്റെ പ്രതികരണം.
‘തൃശൂരിൽ മന:പ്പൂർവം തോൽപിച്ചതാണ്, തെളിവുണ്ട്. അതുപോലും അന്വേഷിക്കാൻ പാർട്ടി തയ്യാറല്ല. പണ്ട് അച്ഛൻ എന്നും വന്ന് താമസിച്ചിരുന്ന വീടാണ് തൃശൂരിലേത്. അന്നൊക്കെ ഒരു പ്രവർത്തകൻ വരുമ്പോൾ പരാതി കേൾക്കാൻ ആളുണ്ടായിരുന്നു. ഇന്ന് ഒന്നിനും ഒരുത്തരമില്ല, ഒരു പരിഹാരവുമില്ല. പൊളിറ്റിക്സ് നിർത്തി വീട്ടിലിരിക്കാൻ തീരുമാനിച്ചതാണ്. വെറുതെയിരിക്കരുത് നല്ലൊരു സാധ്യത കിട്ടിയാൽ പോകണമെന്ന് ബന്ധുക്കളൊക്കെ പറഞ്ഞു. എന്നോട് ചോദിച്ചപ്പോൾ ഞാൻ അനുകൂലിച്ചു.
ആരൊടെങ്കിലും പത്മജ പരാതി പറഞ്ഞിരുന്നോയെന്നൊന്നും എനിക്കറിയില്ല. ഡിസിസി ഓഫീസിലോ കെ പി സി സി ഓഫീസിലോ ഒന്നും പോകാത്തയാളാണ് ഞാൻ. പിന്നെ നാച്വറലായും പരാതി പറയുമല്ലോ. പറഞ്ഞിരിക്കാം. ഒന്നിനുമൊരു ശാശ്വത പരിഹാരമുണ്ടായില്ല. അച്ഛന്റെ പേരിലെ ട്രസ്റ്റ് ഉൾപ്പടെ. സർക്കാർ തിരുവനന്തപുരത്ത് കണ്ണായ സ്ഥലം തന്നിട്ടുപോലും അവിടെയൊരു മന്ദിരം പണിയാൻ പോലും പാർട്ടിയുടെ പിന്തുണയുണ്ടായില്ല. തൃശൂരിൽ ജയിക്കുമെന്ന് ഇന്റലിജൻസ് പോലും റിപ്പോർട്ട് തന്നിട്ടുള്ളതാണ്. പിന്നെ നമ്മുടെയൊക്കെ കൂടെ നിന്നയാൾക്കാർ തന്നെ, പലർക്കും കിട്ടാൻ ആഗ്രഹമുള്ള സീറ്റായിരിക്കാം. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്മജ മത്സരിക്കില്ല. ഓഫറൊക്കെ ഉണ്ടായിരുന്നു. പക്ഷേ മത്സരിക്കുന്നില്ല.’- അദ്ദേഹം പറഞ്ഞു.