ന്യൂഡൽഹി: കോൺഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്ന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ പത്മജ വേണുഗോപാൽ. മടുത്തിട്ടാണ് പാർട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശനം വൈകിട്ട് അഞ്ച് മണിക്കെന്നും അവർ വെളിപ്പെടുത്തി.
‘ഒരു പാർട്ടിക്ക് ഏറ്റവും അത്യാവശ്യം ഒരു നല്ല നേതാവാണ്. ഞാൻ മോദിയിൽ കണ്ടത് അത്തരത്തിലെ നല്ല നേതൃത്വപാടവമാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം തന്നെ കോൺഗ്രസുമായി അകന്നിരിക്കുകയായിരുന്നു. എന്നെ തോൽപ്പിച്ചതാരാണെന്ന് എനിക്ക് നല്ലപോലെ അറിയാം. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും പാർട്ടി ഒരു പരിഗണനയും തന്നില്ല. ഞാൻ പരാതി നൽകിയ ആൾക്കാരെതന്നെ എന്റെ മൂക്കിനുതാഴെ കൊണ്ടുനിർത്തി. ഇതെനിക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. അതിനാലാണ് ഞാൻ ഒന്നിലും സജീവമാകാതിരുന്നത്. ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയം എല്ലാം ഉപേക്ഷിച്ച് ഇവിടെനിന്ന് പോകണം. ഞാൻ ചതിയല്ല ചെയ്യുന്നത്. എന്റെ മനസിന്റെ വേദനകളാണിത്. അവരെന്നെ ഇതിലേയ്ക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ഇപ്പോൾ പോകുമ്പോഴും എനിക്ക് ആരോടും ഒരു പരാതിയുമില്ല. ആരുവേണമെങ്കിലും എന്ത് പറഞ്ഞാലും എനിക്ക് പരാതിയുമില്ല വിഷമവുമില്ല. കോൺഗ്രസാണെന്നെ ബിജെപിയാക്കിയത്. എന്റെ അച്ഛൻ എത്ര വിഷമത്തോടെയാണ് ഇവിടെനിന്ന് പോയതെന്ന് എനിക്കറിയാം. സഹോദരൻ അച്ഛനെ എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം. കെ മുരളീധരൻ എന്നോട് ഓരോന്ന് ദ്രോഹം ചെയ്തപ്പോൾ നേതാക്കളെയാരും കണ്ടില്ല. എന്നെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് ബിജെപിയോ കമ്മ്യൂണിസ്റ്റോ അല്ല, കോൺഗ്രസുകാർ തന്നെയാണ്. ഇതിന്റെ പേരിൽ കെ മുരളീധരൻ എന്നോടുള്ള ബന്ധം ഉപേക്ഷിച്ചാലും ഒന്നുമില്ല. ഒരു ഉപാധികളുമില്ലാതെയാണ് ബിജെപിയിലേയ്ക്ക് പോകുന്നത്. മനസമാധാനമായി പ്രവർത്തിക്കണമെന്ന് മാത്രമേയുള്ളൂ’- പത്മജ വേണുഗോപാൽ വ്യക്തമാക്കി