വടകര: ഒട്ടേറെ വിദ്യാർഥികൾക്ക് മാർഗദർശിയായ മികച്ച കോളേജ് അധ്യാപകൻ, സാമൂഹിക രാഷ്ട്രീയ രംഗത്തെ തിന്മകൾ ക്കെതിരെ നിരന്തരം പ്രതികരിക്കുന്ന നിർഭയനായ സാമൂഹികവിമർശകൻ, സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച പ്രതിഭാശാലിയായ എഴുത്തുകാരൻ എന്നിങ്ങനെ സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യമായ പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണന് പി രാഘവന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം നൽകുവാൻ തീരുമാനിച്ചതായി അനുസ്മരണ സമിതി ചെയർമാൻ അഡ്വ. ഐ മൂസ അറിയിച്ചു. 25000 രൂപയും പ്രശസ്തി പത്രവും,ശില്പവും അടങ്ങുന്നതാണ് അവാർഡ്. മാർച്ച് മാസം 31 ന് രാഘവൻ അനുസ്മരണ ദിനത്തിൽ മുൻ
കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡ് കൽപ്പറ്റ നാരായണന് സമർപ്പിക്കും. കാവ്യരംഗത്തും ഗദ്യസാഹിത്യത്തിലും ഏറ്റവും നവീനവും സുതാര്യവുമായ ഭാഷയിൽ ജീവിതത്തിന്റെ സാരാംശത്തെ ദ്യോതിപ്പിക്കുന്ന മികച്ച രചനകൾ കൊണ്ടു സമ്പുഷ്ടമാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതം. കാല്പനികപദഭംഗികളെയുപേക്ഷിച്ചു ജീവിതത്തിന്റെ മൂർച്ചയിൽ അഭിരമിക്കുന്ന പദാവലിളോട് അടുപ്പം പുലർത്തുന്ന എഴുത്തുകാരൻ എന്ന
നിലയിലും കല്പറ്റ നാരായണൻ സാഹിത്യരംഗത്ത് ശ്രദ്ധേയനയാണ്. നിരൂപകൻ, കവി, നോവലിസ്റ്റ്, പ്രഭാഷകൻ എന്നീ നിലകളിൽ അദ്ദേഹം നടത്തിയ സംഭാവനകൾ മലയാളസാഹിത്യരംഗത്തും സാംസ്കാരിക രംഗത്തും ഏറെ വിലപ്പെട്ടതാണെന്നും ജഡ്ജിങ്ങ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ എടത്തും കര, വി ആർ സുധീഷ്, വീരാൻകുട്ടി എന്നിവർ വിലയിരുത്തുന്നു.