ഒഞ്ചിയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ഒന്നര മാസം മുൻപേ ഒരു ലക്ഷത്തിലധികം തൊഴിൽ ദിനങ്ങളിലാണ് പഞ്ചായത്തിലെ തൊഴിലാളികൾ തൊഴിൽ ചെയ്തത്. പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിച്ചത്. സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് വിസ്തൃതിയിലും രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണത്തിലും വളരെ കുറവുള്ള ഒരു പഞ്ചായത്ത് ആയിട്ട് കൂടിയാണ് ഒഞ്ചിയത്തിനു ഈ നേട്ടം കൈവരിക്കാൻ ആയത്. 8.33 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 17 വാർഡുകൾ ഉള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രധാനപ്പെട്ട റോഡുകളും വഴികളും ഇതിനോടകം തന്നെ കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു. രജിസ്റ്റർ ചെയ്ത എല്ലാവർക്കും തൊഴിൽ നൽകുക എന്നതും അതോടൊപ്പം പദ്ധതിയുടെ സാധ്യതകൾ പൂർണമായി
ഉപയോഗപ്പെടുത്തി ദാരിദ്ര ലഘൂകരണത്തോടൊപ്പം വികസനവും നടപ്പാക്കുക എന്നതുമാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് പി ശ്രീജിത്ത് പറഞ്ഞു. അർഹതപ്പെട്ട എല്ലാവർക്കും തൊഴിൽ നൽകുന്നതോടൊപ്പം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ മുൻതൂക്കം നൽകുമെന്ന് സെക്രട്ടറി എം.പി രജുലാലും പറഞ്ഞു. അസി. സെക്രട്ടറി വി. ശ്രീകല, അക്രഡിറ്റ് എഞ്ചിനീയർ മുഹമ്മദ് നജീബ്, എന്നിവർ നേതൃത്വം നൽകുന്ന പ്രവർത്തനങ്ങളിൽ പദ്ധതി ജീവനക്കാരായ പ്രശാന്ത് തെക്കെയിൽ, മുഹമ്മദ്
മുഹ്സിൻ, രഗിൽ ടി. കെ, വിസ്മയ വേണുഗോപാൽ, രനിശ്രീ രവീന്ദ്രൻ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ എന്നിവരുടെ ആത്മാർത്ഥമായ സേവനം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത് എന്ന് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുധീർ മഠത്തിൽ അറിയിച്ചു. എല്ലാവർക്കും നൂറുദിനം തൊഴിൽ നൽകുകയാണ് ഇനി പഞ്ചായത്തിൻ്റെ ലക്ഷ്യം.