തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക അറിയിച്ചു. കുവൈത്തിലെ ലോക്കല്‍ ഹെല്പ് ഡെസ്കില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്കയുടെ സ്ഥിരീകരണം. ഇതില്‍ 19 പേരെ തിരിച്ചറിഞ്ഞു.
മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മലയാളികളായ ഏഴോളം പേര് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോര്‍ക്കയുടെ രണ്ട് ഹെല്‍പ്പ് ഡെസ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നോര്‍ക്കയുടെ ഗ്ലോബല്‍ കോണ്ടാക്റ്റ് സെന്ററിലെ ഹെല്‍പ്പ് ഡെസ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
ഇതിനിടെ, കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈത്തിലുള്ള ബെന്‍ എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. തിരിച്ചറിയാനുള്ള മൃതദേഹങ്ങൾ മിക്കതും കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മാത്രമേ ഇവരെ തിരിച്ചറിയാനാകൂ. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആകെ 49 പേരാണു തീപിടിത്തത്തിൽ മരിച്ചത്.