വടകര: ഏതൊക്കെ യോഗങ്ങളിലും മറ്റും ആവശ്യം ഉയര്‍ന്നാലും മുഖ്യമന്ത്രി പിണറായി വിജയന് തെറ്റ് തിരുത്തുമെന്ന് ആരും കരുതേണ്ടതില്ലന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ.മുരളിധരന് അഭിപ്രായപ്പെട്ടു. ടി.പി.ചന്ദ്രശേഖരന്റെ കൊലയാളികളെ പുറത്തെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന് ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ വാഗ്മിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പൊന്നാറത്ത് ബാലകൃഷ്ണന്റെ 14-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വടകരയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ.മുരളീധരന്. തൃശൂരിലെ തോല്‍വിയില്‍ ആരെയും കുരിശിലോറ്റാന് ഞാന്‍ ആഗ്രഹിക്കുന്നില്ല. 56,000 വോട്ടുകളാണ് ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് ബിജെപി ചേര്‍ത്തത്. ഇതിന് സിപിഎം എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. കരുവണ്ണൂര്‍ ഉള്‍പെടെയുള്ള അഴിമതികള്‍ കാരണമാണ് സിപിഎം; ബിജെപി ബാന്ധവമുണ്ടാക്കിയത്. 18 സീറ്റിലും ജയിച്ചെന്ന് കരുതി എനി ഒന്നും നോക്കേണ്ടതില്ലെന്ന സമീപനം മാറണം. തദ്ദേശ തെരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. വാര്‍ഡുകള്‍ തരം പോലെ മുറിച്ച് വിജയം സ്വന്തമാക്കാനുള്ള ശ്രമം ഉണ്ടാവും. ഇതിനെ ചെറുത്തും വാര്‍ഡുമായി നല്ല ബന്ധമുള്ളവരെ സ്ഥാനാര്‍ഥിയാക്കിയും ശക്തമായി നീങ്ങണം-അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി തൃശൂരില്‍ ചുവട് ഉറപ്പിച്ച് പ്രവര്‍ത്തനം നടത്തി മുന്നോട്ട് പോയപ്പോള്‍ അതിനെ ഗൗരവത്തിലെടുക്കാനും തിരിച്ചറിയാനും അവിടുത്തെ കോണ്‍ഗ്രസ് നേതൃത്യത്തിനായില്ലന്ന് തുടര്‍ന്ന് സംസാരിച്ച കെപിസിസി സെക്രട്ടറി. ഐ.മുസ അഭിപ്രായപ്പെട്ടു.
അനുസ്മരണ സമിതി കണ്‍വീനര്‍ കാവില്‍ രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. ചെയര്മാന് കൂടാളി അശോകന്, കോണ്‍ഗ്രസ് നേതാക്കളായ ഇ. നാരായണന് നായര്‍, അഡ്വ.സി. വത്സലന്‍, സതീശന് കുരിയാടി, പി.സി.ഷീബ, പറമ്പത്ത് പ്രഭാകരന്, പുറന്തോടത്ത് സുകുമാരന്‍, സി.നിജിന്‍, വി.കെ. പ്രേമന്, സി.പി.ബിജുപ്രസാദ്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, പി.എസ്.രഞ്ജിത്ത് കുമാര്‍, വി.ആര്. ഉമേശന് എന്നിവര്‍ പ്രസംഗിച്ചു.