തിരുവനന്തപുരം: ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച ചർച്ച ചൂടുപിടിക്കുന്നതിനിടയിൽ ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പുറത്തുവരുന്ന വാർത്തകൾക്ക് അധിക ആയുസ്സ് ഇല്ലെന്നും കൺവീനർ സ്ഥാനത്തുനിന്ന് ഒഴിയുന്നത് അത്ര നിസ്സാരമല്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍
നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണം. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ.പി. ജയരാജന് തള്ളി. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ഞാന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോയെന്നും ഇ.പി ചോദിച്ചു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു പ്രതികരണം. “ശോഭാ സുരേന്ദ്രൻ എന്ന സ്ത്രീയെ ഞാൻ ഇതുവരെ ഒരു സ്ഥലത്ത് വച്ചും നേരിട്ട്
കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ഇന്നുവരെ അവർ പറയുന്ന ഹോട്ടലിൽ പോയിട്ടില്ല. എന്ത് കാര്യത്തിനാണ് ഞാൻ കാണേണ്ടത്? ഞാൻ ബിജെപിയിൽ ചേരാനോ? അല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ” എന്നായിരുന്നു ഇ.പിയുടെ മറുചോദ്യം. തനിക്കെതിരെയുളള ആസൂത്രിതമായ പദ്ധതിയാണിത് അതിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ വരുന്നത്. ഒരാൾ എന്നെ വന്നു കാണുന്നത് പാർട്ടിയിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ടോ എന്നും പാർട്ടി നേതാക്കന്മാർ പലരെയും കാണാറുണ്ട് ഞങ്ങളെ പലരും വന്നു കാണാറുമുണ്ട് അതൊക്കെ പാർട്ടിയെ അറിയിക്കുന്നതെന്തിന് എന്ന് ഇ.പി ചോദിച്ചു.