കൊയിലാണ്ടി: സ്റ്റേഡിയത്തിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും പേരാമ്പ്രയിൽ നിന്നു നാർകോട്ടിക് ഡോഗ് പ്രിൻസും സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിൻ്റെ മൃതദേഹം കിടന്ന സ്ഥലത്ത് അബോധാവസ്ഥയിൽ ഉണ്ടായിരുന്ന കുറുവങ്ങാട് ആലാതയ്യിൽ മൻസൂർ എന്ന യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ
ചികിൽസയിലാണ്. ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ പോലീസ് തെരയുന്നുണ്ട്. സംഭവ സ്ഥലം വടകര ഡിവൈഎസ്പി കെ. വിനോദ് കുമാർ സന്ദർശിച്ചു കൊയിലാണ്ടി സിഐ മെൽവിൻ ജോസ്, എസ്ഐ രാജീവ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും മോർച്ചറിയിലും സ്ഥലത്തും എത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. വടകര ഡിവൈഎസ്പി കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. മയക്കുമരുന്നുമാഫിയകളെ പറ്റിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.