ആലപ്പുഴ: കേരളത്തില്‍ പത്താം ക്ലാസ് ജയിച്ചവരില്‍ നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് വാങ്ങാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഓള്പാസാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്എസ്എസ്സിക്ക് 99.99 ശതമാനമാണ് വിജയം. ഒരാളും തോല്ക്കാന് പാടില്ല. ആരെങ്കിലും തോറ്റുപോയാല്‍ അത് സര്‍ക്കാറിന്റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേര് മാത്രം വിജയിച്ചാല്‍ പിറ്റേന്ന് സര്‍ക്കാര്‍ ഓഫിസുകളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധമുയരും.
എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ല കാര്യം. ആലപ്പുഴയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടങ്ങിയാൽ നിർത്താത്ത രണ്ടുസ്ഥാപനങ്ങൾ ആശുപത്രിയും മദ്യവിൽപനശാലയുമാണ്. അത് നാൾക്കുനാൾ പുരോഗമിക്കുന്നുണ്ട്. കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ കൂടിവരുകയാണ്. രുചികരമായ ഭക്ഷണം ഏത് കിട്ടിയാലും മലയാളികൾ അമിതമായി കഴിക്കുന്നതും ഭക്ഷണത്തിലെ വിഷാംശവുമാണ് ഇതിന് കാരണമെന്നും സജി ചെറിയാൻ പറഞ്ഞു