ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലെ മുഖ്യപ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പശ്ചിമ ബംഗാളില്‍ നിന്ന് അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ കൊല്‍ക്കത്തയിലെ ഒളിത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. മുസാഫിര്‍ ഹുസൈന് ഷാസിബ്, അബ്ദുള്‍ മതീന് താഹ എന്നിവരാണ് പിടിയിലായത്.
മുസാവിര്‍ ഹുസൈന് ഷാസിബാണ് കഫേയില്‍ സ്ഫോടക വസ്തു വെച്ചത്. സ്ഫോടനത്തിന് പിന്നിലെ സൂത്രധാരന്‍ അബ്ദുള്‍ മതീന് താഹയാണെന്നും എന്‍ഐഎ പറഞ്ഞു. ഇരുവരും 2020ല്‍ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്നവരാണ്.
വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ചാണ് പ്രതികള്‍ ഒളിച്ചിരുന്നതെന്ന് എന്‍ഐഎ അറിയിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളും പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായതെന്ന് എന്‍ഐഎ വ്യക്തമാക്കി.
രണ്ട് പ്രതികളുടെയും ചിത്രങ്ങളും വിശദാംശവും മാര്‍ച്ച് 29ന് തീവ്രവാദ വിരുദ്ധ ഏജന്‍സി പുറത്തുവിട്ടിരുന്നു. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഒളിവില്‍ കഴിഞ്ഞപ്പോള്‍ മുഹമ്മദ് ജുനെദ് സെയ്ദ് എന്ന പേരാണ് ഷാസിബ് ഉപയോഗിച്ചിരുന്നത്. വിഘ്നേഷ് എന്ന പേരിലുള്ള തിരിച്ചറിയല്‍ രേഖകളും വ്യാജ ആധാര്‍ കാര്‍ഡുമാണ് താഹ ഉപയോഗിച്ചിരുന്നതെന്നും എന്‍ഐഎ പറഞ്ഞു. ഇവരുടെ കൂട്ടാളി ചിക്കമംഗളൂരു സ്വദേശി മുസമ്മില്‍ ഷെരീഫിനെ കഴിഞ്ഞ മാസം എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. മാര്‍ച്ച് ഒന്നിനാണ് ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു.